ന്യൂഡൽഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ (MGNREGA) നിന്ന് മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കി കേന്ദ്ര സർക്കാർ പുതിയ തൊഴിലുറപ്പ് പദ്ധതി അവതരിപ്പിച്ചു. "വിക്‌സിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ (ഗ്രാമീൺ) ബിൽ" (VB-G RAM G Bill 2025) എന്ന പേരിലാണ് പുതിയ നിയമം ലോക്‌സഭയിൽ അവതരിപ്പിക്കാൻ ലിസ്റ്റ് ചെയ്തതോടെയാണ് പേര് മാറ്റം സജീവ ചർച്ചയായത്.(Bill renaming MGNREGA scheme has been introduced to the Parliament)
പുതിയ ബിൽ പ്രകാരം 125 ദിവസത്തെ തൊഴിൽ ഉറപ്പാണ് ഗ്രാമീണ കുടുംബങ്ങൾക്ക് നൽകുന്നത്. വികസിത ഭാരതം 2047 എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനാണ് പുതിയ നിയമ നിർമാണമെന്നാണ് കേന്ദ്ര സർക്കാർ വിശദീകരിക്കുന്നത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പിൻവലിക്കുന്നതിനുള്ള ബില്ലും, പുതിയ വി.ബി.-ജി. റാം ജി ബിൽ 2025-ഉം ഒരേസമയം സഭയിൽ അവതരിപ്പിച്ചു.
പുതിയ ബില്ലിന്റെ ലക്ഷ്യങ്ങൾ ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വിശദീകരിച്ചു. ഗ്രാമീണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നത്. പഴയ പദ്ധതി 'ഉപജീവന സുരക്ഷ വർദ്ധിപ്പിക്കുക' എന്നതായിരുന്നു ലക്ഷ്യമിട്ടത്. അത് സാമൂഹിക സുരക്ഷാ പദ്ധതികളിലൂടെ കൈവരിക്കാൻ കഴിഞ്ഞു.
സമ്പന്നവും സ്ഥിരതയുള്ളതുമായ ഒരു ഗ്രാമീണ ഇന്ത്യയാണ് പുതിയ ബിൽ ലക്ഷ്യമിടുന്നത്. പുതിയ ബിൽ ജല സേചനം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, തീവ്ര കാലാവസ്ഥാ പ്രശ്‌നങ്ങളുടെ ലഘൂകരണം എന്നീ ത്രിമുഖ ലക്ഷ്യങ്ങൾ പരിഗണിക്കും. കാർഷിക സീസണുകളിൽ മതിയായ തൊഴിലാളി ലഭ്യത ഉറപ്പാക്കാനും ബിൽ സഹായിക്കുമെന്നും കേന്ദ്രം അറിയിച്ചു.
മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്ത് വന്നു. തൊഴിലുറപ്പ് പദ്ധതി പരിഷ്‌കരണത്തിന് പകരം കേന്ദ്രം 'റീബ്രാൻഡിങിലാണ്' ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് കോൺഗ്രസ്സിന്റെ പ്രധാന ആരോപണം. മഹാത്മാഗാന്ധിയുടെ പേര് എന്തുകൊണ്ടാണ് ഒഴിവാക്കുന്നത് എന്ന ചോദ്യവും കോൺഗ്രസ് ഉയർത്തുന്നു.