ബെംഗളൂരു: ഹോട്ടൽ ബാൽക്കണിയിൽ നിന്ന് ഡ്രെയിനേജ് പൈപ്പിലൂടെ താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. 21 വയസുള്ള യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.(Woman seriously injured in Bengaluru after trying to jump down a pipe from a hotel balcony after seeing police)
ബ്രൂക്ക്ഫീൽഡിലെ 'സീ എസ്റ്റ ലോഡ്ജി'ലായിരുന്നു സംഭവം. ശബ്ദശല്യം സംബന്ധിച്ച പരാതിയെ തുടർന്ന് പോലീസ് ഹോട്ടലിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് യുവതിയുടെ സാഹസിക ശ്രമം. യുവതിയും ഏഴ് സുഹൃത്തുക്കളും പാർട്ടിക്ക് വേണ്ടിയാണ് ലോഡ്ജിലെത്തിയത്. ഇവർ മൂന്ന് മുറികൾ ബുക്ക് ചെയ്യുകയും പുലർച്ചെ 1 മണി മുതൽ 5 മണി വരെ പാർട്ടി നടത്തുകയും ചെയ്തു.
പാർട്ടിയുടെ ശബ്ദശല്യം കാരണം പ്രദേശവാസികൾ 112 ഹെൽപ്പ് ലൈനിൽ വിളിച്ച് പോലീസിനെ അറിയിച്ചു. ലോഡ്ജിൽ എത്തിയ പോലീസ്, സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞ് സംഘത്തെ ശാസിച്ചു. പോലീസ് പണം ആവശ്യപ്പെട്ടതായും ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത ആരോപണമുണ്ട്. പോലീസ് ഇടപെടലിനെ തുടർന്ന് പരിഭ്രാന്തയായ യുവതി നാലാം നിലയിലെ മുറിയിൽ നിന്ന് ബാൽക്കണിയിലെ ഡ്രെയിനേജ് പൈപ്പിലൂടെ താഴേക്ക് ഇറങ്ങാൻ ശ്രമിച്ചു. ഈ ശ്രമത്തിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു.
ഉടൻ തന്നെ സുഹൃത്തുക്കൾ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായി തുടരുകയാണ്. യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സീ എസ്റ്റ ലോഡ്ജ് ഉടമക്കെതിരെ പോലീസ് കേസെടുത്തു. ബാൽക്കണിയിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയില്ലെന്നാണ് ലോഡ്ജ് മാനേജ്‌മെന്റിനെതിരെയുള്ള പ്രധാന ആരോപണം. യുവതിയുടെ സുഹൃത്തുക്കൾ, ലോഡ്ജ് ജീവനക്കാർ, സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ ചോദ്യം ചെയ്ത് നീതി ഉറപ്പാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.