ഉധംപൂർ: ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ യാത്രാ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു (Udhampur Bus Accident). തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ രാംനഗർ ഏരിയയിലെ കഗർട്ട് ഗ്രാമത്തിന് സമീപമുള്ള കൊടുംവളവിലാണ് അപകടമുണ്ടായത്.
ഉധംപൂരിലെ ഉൾഗ്രാമത്തിൽ നിന്നും ജില്ലാ ആസ്ഥാനത്തേക്ക് വരികയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. അപകടമുണ്ടായ ഉടൻ തന്നെ പ്രദേശവാസികൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നീട് പോലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയാണ് തകർന്ന ബസിനുള്ളിൽ നിന്നും ആളുകളെ പുറത്തെടുത്തത്.
പരിക്കേറ്റ 20 പേരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിച്ചു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് മെഡിക്കൽ സംഘം നൽകുന്ന വിവരം. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി എയർലിഫ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. ഉധംപൂർ ഡെപ്യൂട്ടി കമ്മീഷണറുമായി സംസാരിച്ചതായും രക്ഷാപ്രവർത്തനങ്ങൾക്കായി എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Summary: At least 15 people were killed and 20 others injured when a passenger bus rolled down a hill in Jammu and Kashmir’s Udhampur district. The accident occurred around 10:00 am near Kagort village while the bus was negotiating a blind curve. While locals and police initiated rescue operations, officials stated that the condition of several injured individuals remains serious. Union Minister Jitendra Singh confirmed that arrangements are being made to airlift the critically injured victims for advanced medical treatment.

