ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മദ്രസ ബോർഡ് പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. 2026 ജൂലൈ മുതൽ സംസ്ഥാനത്തെ എല്ലാ മദ്രസകളും ഉത്തരാഖണ്ഡ് എഡ്യൂക്കേഷൻ ബോർഡ് നിർദ്ദേശിക്കുന്ന പാഠ്യപദ്ധതി പിന്തുടരണമെന്നും അല്ലാത്ത പക്ഷം അവ അടച്ചുപൂട്ടുമെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പ്രഖ്യാപിച്ചു. ഹരിദ്വാറിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Uttarakhand scraps Madrasa Board, makes state curriculum compulsory from July)
“സംസ്ഥാനത്ത് ചരിത്രപരമായ മറ്റൊരു തീരുമാനം കൂടി ഞങ്ങൾ കൈക്കൊള്ളുകയാണ്. വർഷങ്ങളായി പ്രവർത്തിക്കുന്ന മദ്രസ ബോർഡ് നിർത്തലാക്കാൻ തീരുമാനിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും ഏകീകൃതവും ആധുനികവുമായ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ലക്ഷ്യം. നിയമം നടപ്പിലാക്കാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടും,” മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ ചടങ്ങിൽ പങ്കെടുത്ത ഹൈന്ദവ മതനേതാക്കൾ സ്വാഗതം ചെയ്തു.
മദ്രസ വിദ്യാർത്ഥികളെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഈ നീക്കം സഹായിക്കുമെന്ന് സ്വാമി ചിദാനന്ദ മുനി പറഞ്ഞു. മതപഠനത്തോടൊപ്പം ശാസ്ത്രം, ഗണിതം, ഭൂമിശാസ്ത്രം എന്നിവ കൂടി പഠിക്കുന്നത് ലോകത്തെക്കുറിച്ച് മികച്ച ധാരണയുണ്ടാക്കാൻ അവരെ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അഖില ഭാരതീയ അഖാഡ പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി ഇതിലും കടുത്ത നിലപാടാണ് സ്വീകരിച്ചത്. മദ്രസകൾ രാജ്യത്തുടനീളം നിർത്തലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ ‘ദേവഭൂമി’കളിൽ മറ്റു മതസ്ഥരുടെ സാന്നിധ്യം നിയന്ത്രിക്കണമെന്ന തരത്തിലുള്ള പരാമർശങ്ങളും ചടങ്ങിൽ ഉയർന്നു. ദേവഭൂമിയിൽ മദ്രസകളുടെ ആവശ്യമില്ലെന്ന് ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി കൈലാസാനന്ദ ഗിരി പറഞ്ഞു.
സർക്കാരിന്റെ ഈ നീക്കത്തിനെതിരെ നേരത്തെ തന്നെ മുസ്ലിം സംഘടനകൾ രംഗത്തെത്തിയിരുന്നു. മദ്രസ ബോർഡ് നിർത്തലാക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് അംഗമായ മൗലാന ഖാലിദ് റഷീദ് ഫിരംഗി മഹാലി പ്രതികരിച്ചു.

