തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി മുൻപെങ്ങുമില്ലാത്ത പിന്തുണയാണ് കേരളത്തിനും മലയാളികൾക്കും നൽകുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിന് എക്കാലത്തെയും ഉയർന്ന നികുതി വിഹിതമാണ് കേന്ദ്ര സർക്കാർ നൽകുന്നതെന്നും ഇതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക കഴിവുകേടിന് കേന്ദ്രത്തെ പഴിചാരുന്ന രീതി ഇനി നടക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.(What CPM and Congress are saying is nothing but lies, Rajeev Chandrasekhar)
കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ഉയർന്ന വിഹിതം കേരളത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തും. കടത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താനും ഇത് സഹായിക്കും. മലയാളികൾക്ക് ഇത് നല്ല വാർത്തയാണെങ്കിലും സി.പി.ഐ.എം – കോൺഗ്രസ് ‘കുറുവാ സംഘത്തെ’ സംബന്ധിച്ച് ഇതൊരു തിരിച്ചടിയാണ്. സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്താൻ അവർക്ക് ഇനി കഴിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
ബി.ജെ.പിയുടെ വികസന രാഷ്ട്രീയത്തിനും ഇരട്ട എഞ്ചിൻ സർക്കാരിനും മാത്രമേ കേരളത്തിന് യഥാർത്ഥ ഐശ്വര്യം ഉറപ്പാക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



