മലപ്പുറം: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ ഏറെ ദുഃഖത്തിലാഴ്ത്തുന്ന സംഭവമാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. വയനാട്ടിലെ നിലവിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Wayanad Kalladi Landslide Suresh Gopi Informs PM Modi )
തുരങ്കപാതയുടെ നിർമ്മാണം നടക്കുന്നയിടത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റാൻ മുൻകൂട്ടി നിർദേശം നൽകിയിട്ടും അത് പാലിക്കപ്പെടാത്തത് ഗുരുതരമായ വീഴ്ചയുടെ ഉദാഹരണമാണെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു. തുരങ്ക നിർമ്മാണവുമായി മുന്നോട്ട് പോകുമ്പോൾ അധികൃതർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ സർക്കാർ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ വൻ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മൂന്ന് പേർ മരിച്ചതായാണ് വിവരം. വൻ മൺകൂന ശക്തമായ മഴയിൽ താഴേക്ക് നിരങ്ങിയിറങ്ങിയാണ് അപകടമുണ്ടായത്. ദുരന്തത്തിൽ പ്രദേശത്തെ ഒരു വീടും പള്ളിയും ബസ് സ്റ്റോപ്പും പൂർണ്ണമായി തകർന്നു. മൺകൂനയ്ക്കടിയിൽ ഇനിയും എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നതിൽ വ്യക്തത വന്നിട്ടില്ലാത്തതിനാൽ എൻ.ഡി.ആർ.എഫിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
Story Summary
Union Minister of State Suresh Gopi termed the Wayanad Kalladi landslide deeply tragic and stated that he has informed Prime Minister Narendra Modi about the situation. Commenting on the accident at the tunnel site, he criticized the failure to remove the piled-up soil despite prior warnings, calling it a major lapse. He urged the state government to take strict action if negligence is proven against the construction firm.

