തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റും എൻഡിഎ ഘടകകക്ഷി നേതാവുമായ തുഷാർ വെള്ളാപ്പള്ളിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെച്ചൊല്ലി കോൺഗ്രസ് യുവനേതാക്കൾക്കിടയിൽ വൻ വാക്പോര് (VD Satheesan Tushar Vellappally Meeting Controversy). മുഖ്യമന്ത്രിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ഈ കൂടിക്കാഴ്ചയെ ശക്തമായി വിമർശിച്ചുകൊണ്ട് കോൺഗ്രസ് ഔദ്യോഗിക വക്താവ് അനൂപ് വി.ആർ. രംഗത്തെത്തിയതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്. മുതിർന്ന വെള്ളാപ്പള്ളിയായാലും ജൂനിയർ വെള്ളാപ്പള്ളിയായാലും അവരെ ചർച്ചയ്ക്ക് ഇരുത്തി ‘ലെജിറ്റിമിസി’ അഥവാ നിയമസാധുത ഉണ്ടാക്കിക്കൊടുക്കുന്നത് അധികാരത്തിലിരിക്കുന്ന ആരുടെ ഭാഗത്തുനിന്നായാലും അംഗീകരിക്കാൻ കഴിയില്ലെന്ന് അനൂപ് തുറന്നടിച്ചു.
വെള്ളാപ്പള്ളിമാരുടെ വർഗീയ വിദ്വേഷ പ്രസ്താവനകൾക്കെതിരെ താഴെത്തട്ടിൽ നടത്തിയ ശക്തമായ പോരാട്ടത്തിന്റെ ഫലം കൂടിയാണ് ഇന്നത്തെ ഈ കോൺഗ്രസ് അധികാരമെന്ന് ബന്ധപ്പെട്ടവർ ഓർക്കണമെന്നും, സാമ്പത്തിക കുറ്റകൃത്യത്തിന് ജയിലിൽ കിടന്ന ഒരു വർഗീയ വിദ്വേഷ പ്രചാരകന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാൻ പാടില്ലായിരുന്നുവെന്നും അനൂപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
എന്നാൽ അനൂപിന്റെ വിമർശനങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷരീഫ് രംഗത്തെത്തിയതോടെ പാർട്ടിയിലെ ഭിന്നത രൂക്ഷമായി.
മുഖ്യമന്ത്രി കാണാൻ വരുന്ന ആരെയും കാണുമെന്നും ഏത് ശത്രുവിനെയും ആദരവോടെ സ്വീകരിക്കുമെന്നും വ്യക്തമാക്കിയ ഷരീഫ്, ഇവിടെ ആരുടേയും തിണ്ണ നിരങ്ങാനോ വർഗ്ഗീയതയോട് സന്ധി ചെയ്യാനോ ആരും പോയിട്ടില്ലെന്ന് ഓർമ്മിപ്പിച്ചു. ഈ അടിസ്ഥാന വ്യത്യാസം മനസ്സിലാക്കാതെ ചിലർ ഇപ്പോൾ ചൊറിയുന്നത് ഏത് പ്രത്യേക ഉദ്ദേശ്യത്തോടെയാണെന്ന് എല്ലാവർക്കും അറിയാമെന്നും, കോൺഗ്രസ് ലേബലിൽ ചാനൽ ചർച്ചകളിൽ പോകുന്നവർ കുറച്ചുകൂടി പാർട്ടി മര്യാദ കാണിക്കണമെന്നും ഇവിടെ ഒരുത്തനും അനിവാര്യനല്ലെന്നും ഷരീഫ് കുറിച്ചു. ഇതിന് മറുപടിയായി മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ കാണുന്നതും കസവ് ഷാൾ അണിയിക്കുന്നതും കേവലമൊരു കൂടിക്കാഴ്ചയല്ല മറിച്ച് ഒരു വ്യക്തമായ രാഷ്ട്രീയ സ്റ്റേറ്റ്മെന്റ് ആണെന്ന് അനൂപ് വീണ്ടും തിരിച്ചടിച്ചതോടെ കോൺഗ്രസ് ക്യാമ്പുകളിൽ ഈ വിഷയം വലിയ പുകിലിന് കാരണമായിട്ടുണ്ട്.
Summary: A heated political dispute has erupted among young Congress leaders in Kerala over the recent meeting between Chief Minister V.D. Satheesan and NDA ally Tushar Vellappally. Congress spokesperson Anoop V.R. strongly criticized the meeting, stating that platforming a controversial figure dilutes the party’s secular stance. In response, party leader B.R.M. Shareef defended the Chief Minister, arguing that official courtesy to visitors should not be misconstrued as compromising with communal ideologies.

