തിരുവനന്തപുരം: സ്‌കൂട്ടർ പാർക്കിങിനെച്ചൊല്ലി അമ്മാവൻ യുവതിയെ ആക്രമിച്ചു. ഇവരുടെ കൈകൾക്ക് വെട്ടേറ്റു. കിളിമാനൂർ പോങ്ങനാട് സ്വദേശിനി സിന്ധുവിനാണ് ദുരനുഭവമുണ്ടായത്. മകളെ ട്യൂഷന് വിട്ടശേഷം തിരികെ വരുമ്പോൾ സ്കൂട്ടർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.(Uncle cuts off woman’s hand over scooter parking dispute)
വീടിന് സമീപം സ്കൂട്ടർ നിർത്തിയ സിന്ധുവിനെ അമ്മാവൻ മണിക്കുട്ടൻ വെട്ടുകയായിരുന്നു. സിന്ധുവിന്റെ രണ്ട് കൈകൾക്കും വെട്ടേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവർ തമ്മിൽ മുൻപും പാർക്കിങ്ങിനെ ചൊല്ലി നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നതായി അയൽവാസികൾ പറയുന്നു. സിന്ധുവിന്റെ സ്കൂട്ടറിന്റെ ടയറിലെ കാറ്റ് അഴിച്ചുവിടുന്നതും പഞ്ചറാക്കുന്നതും മണിക്കുട്ടന്റെ പതിവായിരുന്നുവെന്നും പരാതിയുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി മണിക്കുട്ടന് വേണ്ടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

