കാട്ടാക്കട: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു. നെടുമങ്ങാട് പനവൂർ കരികുഴിയിൽ അഖിലയുടെ മകൻ ആർഷിദാണ് മരിച്ചത് (Toddler death Kerala). വീട്ടുപറമ്പിൽ വെച്ച് രണ്ടാനച്ഛൻ കുഞ്ഞിന് ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് കടുത്ത രീതിയിൽ ഛർദ്ദിക്കുകയും ശ്വാസംമുട്ടൽ അനുഭവപ്പെടുകയുമായിരുന്നു.
ഉടൻ തന്നെ കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ കുഞ്ഞിന്റെ മാതാവ് അഖില വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തിൽ കാട്ടാക്കട പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിലെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
Story Summary: A one-and-a-half-year-old boy named Aarshid died in Kattakkada, Thiruvananthapuram, after food allegedly choked his throat while being fed by his stepfather. Police have registered a case and started an investigation.

