പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ അതിക്രമിച്ച് കയറി തന്നെ ആക്രമിച്ചത് അതിക്രൂരമായാണെന്ന് അതിജീവിത. മുഖ്യപ്രതിയായ ‘മരണ സുബിൻ’ കഴുത്തിൽ കത്തിവെച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി മാധ്യമങ്ങളോട് പറഞ്ഞു.(Tortured with a knife, Thiruvalla spa rape case survivor’s shocking revelation)
ആക്രമണം നടക്കുമ്പോൾ സ്പായിലെ ചില സഹപ്രവർത്തകർ ഗുണ്ടകൾക്കൊപ്പം നിന്നുവെന്ന ഗുരുതര ആരോപണമാണ് അതിജീവിത ഉന്നയിക്കുന്നത്. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ മടങ്ങിയത്.
സംഭവത്തിന് പിന്നിൽ ബിസിനസ് കുടിപ്പകയാണെന്ന് സ്പാ ഉടമ ഡോ. സഞ്ജയ് ആരോപിച്ചു. മറ്റൊരു സ്പാ ഉടമ നൽകിയ ക്വട്ടേഷനാണിതെന്നും തന്റെ സ്ഥാപനം തകർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പോലീസും ഗുണ്ടകളും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നും, കേസ് ഗുണ്ടാപ്പിരിവായി ഒതുക്കിത്തീർക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും വലിയ അക്രമം നടന്നിട്ടും തന്റെ മൊഴി രേഖപ്പെടുത്താൻ പോലീസ് തയ്യാറായിട്ടില്ല. പോലീസിനെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും സഞ്ജയ് വ്യക്തമാക്കി. നിലവിൽ പ്രതി സുബിൻ അലക്സാണ്ടർക്കെതിരെ ‘കാപ്പ’ ചുമത്താൻ പോലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. കൂടാതെ, സ്പാകളിൽ നിന്ന് ‘മാസപ്പടി’ വാങ്ങുന്ന പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.



