തൃശ്ശൂർ: സ്ഫോടനം നടന്ന മുണ്ടത്തിക്കോടുള്ള പടക്കനിർമ്മാണ ശാലയിൽ വീണ്ടും പൊട്ടിത്തെറി. രാത്രി 7.30-ഓടെ വീണ്ടും പടക്കം പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി (Mundathikode Blast Night Update0. ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും ഉള്ളിലുണ്ടായിരുന്ന സമയത്തായിരുന്നു സ്ഫോടനം. ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും, ഇനിയും പൊട്ടാത്ത സ്ഫോടകവസ്തുക്കൾ അവശേഷിക്കുന്നു എന്ന നിഗമനത്തിൽ എല്ലാവരെയും പുറത്തേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം , സ്ഫോടനസ്ഥലത്ത് നിന്ന് പൂർണ്ണമായ രൂപത്തിലുള്ള മൃതദേഹങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് തൃശൂർ ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങളാണ് ലഭിച്ചത്. ലഭിച്ച ശരീരഭാഗങ്ങൾ ആരുടേതാണെന്ന് തിരിച്ചറിയാൻ ഡിഎൻഎ (DNA) പരിശോധന നടത്തേണ്ടി വരും. അതിനുശേഷം മാത്രമേ ഔദ്യോഗികമായ മരണസംഖ്യ സംബന്ധിച്ച് അന്തിമ വ്യക്തത വരികയുള്ളൂ.
അപകടസമയത്ത് 30-നും 40-നും ഇടയിൽ തൊഴിലാളികൾ പടക്കപ്പുരയിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. നിലവിൽ 13 പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതിൽ ഒരാളെ വെന്റിലേറ്ററിലേക്ക് മാറ്റി.
വയലിന് നടുവിൽ സ്ഥിതി ചെയ്യുന്ന വെടിക്കെട്ടുപുരയിലേക്ക് ഫയർഫോഴ്സ് വാഹനങ്ങൾക്ക് എത്തിച്ചേരാൻ മതിയായ വഴിയില്ലാത്തത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു. ഉച്ചയ്ക്ക് 3.30-ന് തുടങ്ങിയ സ്ഫോടന പരമ്പരകൾ വൈകുന്നേരം വരെ നീണ്ടുനിന്നതും കനത്ത പുകയും ചൂടും വെല്ലുവിളിയായി.
തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന ഇവിടെയുണ്ടായ ദുരന്തത്തെക്കുറിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് കലക്ടർ ഉത്തരവിട്ടിട്ടുണ്ട്. രാത്രി വൈകിയും പോലീസ് സംഘം പ്രദേശത്ത് കാവലുണ്ട്.
Story Summary: Fresh explosions occurred at the Mundathikode blast site during rescue operations on Tuesday night, forcing authorities to evacuate the area. District Collector Shikha Surendran stated that no intact bodies were recovered, and DNA testing will be required to identify the victims. Approximately 30-40 workers were present during the initial blast, which has claimed 13 lives so far.

