തൃശൂർ: അരിമ്പൂർ നാലാം വാർഡിൽ ന്യൂജനറേഷൻ റോഡിന് സമീപമുള്ള വീടിന്റെ കിണറ്റിൽ നിന്ന് ആറോളം എല്ലിൻ കഷ്ണങ്ങൾ കണ്ടെടുത്തു (Thrissur Bones Found in Well). പ്ലാസ്റ്റിക് ചാക്കിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. അസ്ഥിക്കഷ്ണങ്ങൾക്കൊപ്പം ഒരു സ്ത്രീയുടെ അടിവസ്ത്രവും ലഭിച്ചത് സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു.
അരിമ്പൂരിൽ വാടകയ്ക്ക് താമസിക്കുന്ന ബാലന്റെ വീടിന് പിന്നിലെ കിണറ്റിൽ നിന്നാണ് ഇവ ലഭിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെയാണ് അസാധാരണമായ ഒരു കയർ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കയർ വലിച്ചു കയറ്റിയപ്പോൾ കല്ല് കെട്ടിയിട്ട നിലയിലുള്ള ഒരു പ്ലാസ്റ്റിക് ചാക്ക് പുറത്തെടുത്തു. ഇത് തുറന്നു പരിശോധിച്ചപ്പോഴാണ് എല്ലിൻ കഷ്ണങ്ങളും വസ്ത്രവും കണ്ടത്.
സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടൻ തന്നെ ഡിവൈഎസ്പി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കണ്ടെത്തിയ എല്ലിൻ കഷ്ണങ്ങൾ മനുഷ്യന്റേതാണോ എന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കും. പ്രദേശത്ത് നിന്ന് ആരെങ്കിലും കാണാതായിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ച് വരികയാണ്.
വാടകയ്ക്ക് താമസിക്കുന്ന ബാലന്റെയും പരിസരവാസികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.
കിണറ്റിൽ നിന്ന് ലഭിച്ച തെളിവുകൾ ഒരു കൊലപാതകത്തിലേക്കാണോ വിരൽ ചൂണ്ടുന്നത് എന്ന ആശങ്കയിലാണ് നാട്ടുകാർ. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ശനിയാഴ്ച സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തും.
Story Summary: Six pieces of bones and a woman’s undergarment were found inside a plastic sack tied with stones in a well in Arimbur, Thrissur. The discovery was made at a rented house near New Generation Road. Police, led by the DySP, have reached the spot and started an investigation. The bones will be sent for forensic examination to confirm if they are human remains.

