പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ ജീവനക്കാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവം മറ്റൊരു സ്പാ ഉടമ നൽകിയ ക്വട്ടേഷനാണെന്ന് ഉടമ ഡോ. സഞ്ജയ് വെളിപ്പെടുത്തി. തന്റെ ബിസിനസ് തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുണ്ടകൾ അതിക്രമം നടത്തിയത്. ഗുണ്ടാപ്പിരിവിനായി നടത്തിയ ആക്രമണമെന്ന പൊലീസ് വാദം തെറ്റാണെന്നും അദ്ദേഹം ആരോപിച്ചു.(Thiruvalla spa rape case, Owner says quotation behind it)
തിരുവല്ലയിലെ ഗുണ്ടകളും പൊലീസും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. തന്റെ മൊഴി രേഖപ്പെടുത്താൻ പോലും പൊലീസ് തയ്യാറായിട്ടില്ല. സ്പാകളിൽ നിന്ന് കൃത്യമായി മാസപ്പടി വാങ്ങുന്ന പൊലീസുകാർ സ്റ്റേഷനിലുണ്ട്. ചില ഉദ്യോഗസ്ഥർ സ്പാകളിലെ നിത്യസന്ദർശകരാണെന്നും ഉടമ ആരോപിച്ചു. പൊലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഉന്നത ഉദ്യോഗസ്ഥർക്ക് പ്രത്യേക പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിലെ പ്രധാന പ്രതിയായ ‘മരണ സുബിൻ’ എന്ന സുബിൻ അലക്സാണ്ടർക്കെതിരെ വീണ്ടും കാപ്പ ചുമത്താൻ പൊലീസ് നീക്കം തുടങ്ങി. ആറുമാസത്തെ കരുതൽ തടങ്കൽ കഴിഞ്ഞ് കഴിഞ്ഞ മാർച്ചിലാണ് ഇയാൾ പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ശേഷവും ക്രിമിനൽ പ്രവർത്തനങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് നടപടി. അന്വേഷണത്തിനായി തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഫെബ്രുവരി ഒന്നിനാണ് സുബിനും സംഘവും സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ ആക്രമിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുണ്ടകളുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമായതോടെ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ഈ അന്വേഷണം നടക്കുന്നത്.



