പത്തനംതിട്ട: തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ ആക്രമിച്ച കേസിലെ നാല് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. പ്രതികൾ സംസ്ഥാനം വിട്ടതായാണ് സൂചന. നിലവിൽ ഒന്നാം പ്രതി ‘മരണ’ സുബിൻ, കൂട്ടുപ്രതി എന്നിവർ മാത്രമാണ് പിടിയിലായിട്ടുള്ളത്. കേസിന്റെ ഗൗരവം പരിഗണിച്ച് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയതായി പത്തനംതിട്ട എസ്‌പി ആർ. ആനന്ദ് അറിയിച്ചു.(Thiruvalla spa rape case, Accused have reportedly left the state)
അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് പോലീസ്. പീഡനത്തിന് സ്പായിലെ സഹപ്രവർത്തക ഒത്താശ ചെയ്തതായും അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ആൺസുഹൃത്തിലേക്കും അന്വേഷണം നീളും. കേസിൽ നിലവിൽ ആറ് പ്രതികളാണുള്ളത്.
അതിജീവിത നേരിട്ടത് അതിക്രൂരമായ പീഡനമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒന്നാം പ്രതി സുബിൻ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും, വീഡിയോകൾ പകർത്തിയതായും പറയപ്പെടുന്നു. തിരുവല്ലയിലെ ഗുണ്ടാസംഘങ്ങളുമായി ചില പോലീസുകാർക്ക് അവിശുദ്ധ ബന്ധമുണ്ടെന്നും ഇവർ മാസപ്പടി വാങ്ങുന്നുണ്ടെന്നുമുള്ള ആക്ഷേപം ശക്തമാണ്. ഇക്കാര്യത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. സ്പാ ഉടമയുടെ ആരോപണവും പരിശോധിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.



