മാസപ്പടിയില്‍ മുഖ്യമന്ത്രിയെയും പ്രതിയാക്കണമെന്ന് പ്രതിപക്ഷ നേതാവ്
കാസർഗോഡ്: മാസപ്പടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിയാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും സമരാഗ്നി പ്രക്ഷോഭ ജാഥ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സങ്കടവും ദുരിതവും പ്രയാസങ്ങളും അനുഭവിക്കുന്ന സാധാരണക്കാരാണ് ഞങ്ങളുടെ വിഐപികള്‍. എല്ലാ ജില്ലകളിലും ഈ സര്‍ക്കാരുകളുടെ ഭരണം കൊണ്ട് ദുരിതം അനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ സങ്കടങ്ങള്‍ കേള്‍ക്കും. അല്ലാതെ ആര്‍ഭാട ബ്രേക്ക് ഫാസ്റ്റ് നടത്തിയുള്ള പരിപാടികളല്ല സമരാഗ്നിയുടെ ഭാഗമായി സംഘടിപ്പിക്കുന്നതെന്നും സമൂഹിക സുരക്ഷാ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചതിന്റെ ഇരകളായി മാറിയവരുമായി ആശയവിനിമയം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അവരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന് അവയ്ക്ക് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കും. ജനങ്ങളെ ഭിന്നിപ്പിച്ചും മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കെട്ടിയും രാഷ്ട്രീയലാഭമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വിദ്വേഷത്തിന്റെ കാമ്പയിനും തുറന്നു കാട്ടുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.