

ന്യൂഡൽഹി/തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി വിവിധ സംസ്ഥാനങ്ങളിൽ പ്രത്യേക നിരീക്ഷകരെ നിയോഗിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പട്ടിക പുറത്തിറക്കി. കേരളത്തിന്റെ നിരീക്ഷകരായി യുവനേതാക്കളായ സച്ചിൻ പൈലറ്റ്, കനയ്യ കുമാർ, ഇമ്രാൻ പ്രതാപ്ഗഡി, മുൻ കർണാടക മന്ത്രി കെ.ജെ. ജോർജ് എന്നിവരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ താഴെ പറയുന്ന നേതാക്കളെയും കോൺഗ്രസ് നിയോഗിച്ചു:
അസം: ഭൂപേഷ് ബാഗേല്‍, ഡി.കെ. ശിവകുമാര്‍, ബന്ധു തിര്‍ക്കി.
തമിഴ്‌നാട് & പുതുച്ചേരി: മുകുള്‍ വാസ്‌നിക്, ഉത്തം കുമാര്‍ റെഡ്ഡി, ഖാസി മുഹമ്മദ് നിസാമുദ്ദീന്‍.
പശ്ചിമ ബംഗാൾ: സുദീപ് റോയ് ബര്‍മന്‍, ഷക്കീല്‍ അഹമ്മദ് ഖാന്‍, പ്രകാശ് ജോഷി.
യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ സജീവം
ദേശീയ നേതൃത്വം നിരീക്ഷകരെ പ്രഖ്യാപിച്ചതോടെ കേരളത്തിൽ യുഡിഎഫ് സീറ്റ് വിഭജന ചർച്ചകളിലേക്ക് വേഗത്തിൽ കടന്നു. ഈ മാസം 15-നകം സീറ്റുകളുടെ കാര്യത്തിൽ ഏകദേശ ധാരണയിലെത്താനാണ് മുന്നണിയുടെ നീക്കം. അതേസമയം , കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ വേണമെന്ന കർശന നിലപാടിലാണ് മുസ്‌ലിം ലീഗ്. മലബാറിന് പുറത്തും കൂടുതൽ സീറ്റുകൾ ലീഗ് ലക്ഷ്യം വയ്ക്കുന്നു.
വിജയസാധ്യത കണക്കിലെടുത്ത് ചില സീറ്റുകൾ വച്ചുമാറണമെന്നാണ് ആർഎസ്പി ആവശ്യപ്പെടുന്നത്. ഘടകകക്ഷികളുടെ ആവശ്യങ്ങൾ പരിഗണിക്കുമ്പോൾ തന്നെ പരമാവധി സീറ്റുകളിൽ കോൺഗ്രസ് നേരിട്ട് മത്സരിക്കണമെന്ന വികാരം പാർട്ടിയിലുണ്ട്. ഉഭയകക്ഷി ചർച്ചകളിലൂടെ തർക്കങ്ങൾ പരിഹരിക്കാനാണ് കെപിസിസി നേതൃത്വം ശ്രമിക്കുന്നത്.