Times Kerala

 'കടബാധ്യത കാരണം ജീവനൊടുക്കുന്നു'; ഒരു കുടുംബത്തിലെ 3 പേരുടെ മരണത്തിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

 
death
 തിരുവനന്തപുരം: ജില്ലയിലെ നെയ്യാറ്റിൻകരയിലെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. കടബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. തമിഴ്നാട്ടിൽ റിയൽ എസ്റ്റേറ്റ് ബിസിനസിനായി പലരിൽ നിന്നും കടം വാങ്ങി 9 ലക്ഷം കൈമാറിയിരുന്നെങ്കിലും ഈ പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് കുടുംബം കടക്കെണിയിലായത്. ഈ കടത്തിന് പലിശ നൽകാൻ വീണ്ടും വായ്പയെടുക്കേണ്ട അവസ്ഥയും കുടുംബത്തിന് ഉണ്ടായി. അതും തിരിച്ചെടക്കാൻ കഴിഞ്ഞില്ലെന്നും സാമ്പത്തികമായി തകർന്നതിനാൽ മരിക്കുന്നുവെന്നാണ് ആത്മഹത്യകുറിപ്പിലുളളത്. നെയ്യാറ്റിൻകര സ്വദേശിയായ മണിലാൽ, ഭാര്യ സ്മിത, മകൻ അബി ലാൽ എന്നിവരെയാണ് ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണത്തിൽ സയനൈഡ് കലർത്തിയാണ്‌ മരണമെന്നാണ് പൊലീസ് നിഗമനം. അതേസമയം പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും. സൈനേഡ് ഉള്ളിൽ ചെന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുടുംബസമേതം ജീവനൊടുക്കാൻ പോവുകയാണെന്ന് മണിലാൽ ചില ബന്ധുക്കളെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. വിവരമറിഞ്ഞ് നഗരസഭ കൗൺസിലർ മഹേഷും മകനും സ്ഥലത്തെത്തിയപ്പോൾ വിഷം കുടിച്ച് അവശനിലയിലാണ് കുടുംബാംഗങ്ങളെ കണ്ടെത്തിയത്.

Related Topics

Share this story