ആലപ്പുഴ: മലയാള ചലച്ചിത്ര രംഗത്തെ മുതിർന്ന നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു. വീണ് പരിക്കേറ്റതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. തലയിലുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടർന്ന് ആരോഗ്യനില വഷളാവുകയും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അവിടെ വെച്ചാണ് അന്ത്യം സംഭവിച്ചത്.(Actor Punnapra Appachan passes away)
ആലപ്പുഴ പുന്നപ്ര സ്വദേശിയായ അദ്ദേഹം 1965-ൽ ഉദയ സ്റ്റുഡിയോ നിർമ്മിച്ച 'ഒതേനന്റെ മകൻ' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. സത്യൻ നായകനായ ഈ ചിത്രത്തിന് ശേഷം നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
'അനുഭവങ്ങൾ പാളിച്ചകൾ' എന്ന ചിത്രത്തിലെ തൊഴിലാളി നേതാവിന്റെ വേഷം അപ്പച്ചന്റെ കരിയറിലെ വഴിത്തിരിവായി. അടൂർ ഗോപാലകൃഷ്ണന്റെ 'അനന്തരം' എന്ന സിനിമയിൽ അഭിനയിച്ച അദ്ദേഹം, തുടർന്ന് അടൂരിന്റെ ഒട്ടുമിക്ക ചിത്രങ്ങളിലും ഭാഗമായി. പ്രേംനസീർ മുതൽ മമ്മൂട്ടിയും മോഹൻലാലും വരെയുള്ള മലയാളത്തിലെ എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പം വില്ലൻ വേഷങ്ങളിലും സ്വഭാവ വേഷങ്ങളിലും അദ്ദേഹം തിളങ്ങി.