ആലപ്പുഴ: പള്ളിത്തോട്ട് മകൻ അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ച സംഭവം കൊലപാതകമല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. പള്ളിത്തോടുകാട് നികർത്ത് രാധയുടേത് സ്വാഭാവിക മരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. സംഭവത്തിൽ കൊലപാതക സംശയത്തെത്തുടർന്ന് കസ്റ്റഡിയിലെടുത്ത മകൻ ഗിരീഷിനെ പോലീസ് വിട്ടയയ്ക്കും.(Son buries mother’s body without anyone knowing, Confirmed not to be murder)
മാതാവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതാണെന്ന നാട്ടുകാരുടെ സംശയത്തെത്തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചു. രാധയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളോ, ആയുധങ്ങൾ ഉപയോഗിച്ചുള്ള മുറിവുകളോ ആന്തരിക ക്ഷതങ്ങളോ ഇല്ലെന്ന് മെഡിക്കൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ് മരണം സംഭവിച്ചത്.
അമ്മ മരിച്ചപ്പോൾ പരിഭ്രാന്തിയിലായെന്നും മറ്റാരെയും അറിയിക്കാതെ വീടിന് മുന്നിൽ കുഴിയെടുത്തു സംസ്കരിക്കുകയായിരുന്നു എന്നുമാണ് ഗിരീഷ് പോലീസിനോട് പറഞ്ഞത്. താൻ കൊലപ്പെടുത്തിയതല്ലെന്ന ഇയാളുടെ വാദം ശാസ്ത്രീയ പരിശോധനയിൽ ശരിയാണെന്ന് തെളിഞ്ഞു.

