തിരുവനന്തപുരം: കേരളത്തിൽ കടുത്ത ചൂട് തുടരുന്നതിനിടെ സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന വെൽഡിങ്ങ് തൊഴിലാളി മരിച്ചു. തിരുവനന്തപുരം ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെയായിരുന്നു അന്ത്യം.(Severe heat in the state, man who was undergoing treatment for heatstroke died)
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും സൂര്യാതപ കേസുകൾ റിപ്പോർട്ട് ചെയ്തു. കണ്ണൂർ ഉളിക്കൽ കാഞ്ഞിരക്കൊല്ലിയിൽ പൈപ്പ് ലൈൻ നന്നാക്കുന്നതിനിടെ അബിൻ ജോസ് എന്ന യുവാവിന് പൊള്ളലേറ്റു. ഇദ്ദേഹം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പാലക്കാട് പെരുവെമ്പിൽ 12 വയസ്സുകാരനായ ദീക്ഷിതിന് സൂര്യാതപമേറ്റു. പുറത്ത് കളിക്കാൻ പോയപ്പോഴാണ് കുട്ടിക്ക് പൊള്ളലേറ്റത്. കഴുത്തിന് ചുറ്റുമാണ് പൊള്ളലേറ്റത്.
ഇന്നലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലക്കാടാണ് (39.9°C). പുനലൂരിൽ 37.6°C താപനില രേഖപ്പെടുത്തി. കഠിനമായ ചൂടിനിടെ പാലക്കാട് നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുക വരുന്നത് കണ്ട നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഡ്രൈവർ വണ്ടി നിർത്തുകയായിരുന്നു.

