കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, മമത ബാനർജി സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കൊൽക്കത്ത മെട്രോ പദ്ധതി നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാർ മനഃപൂർവ്വം തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(TMC is anti-developmental, Ashwini Vaishnaw says Metro project is being delayed)
കൊൽക്കത്തയിലെ ചിഗ്രിഘട്ടയിൽ മെട്രോ നിർമ്മാണത്തിനായി ഡൈവേഷൻ നിർമ്മിക്കാൻ വർഷങ്ങളായി ശ്രമിച്ചിട്ടും തൃണമൂൽ സർക്കാർ അനുമതി നൽകിയില്ലെന്ന് മന്ത്രി ആരോപിച്ചു. “തൃണമൂൽ വികസന വിരുദ്ധ സർക്കാരാണ്. ഒടുവിൽ ഞങ്ങൾക്ക് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കേണ്ടി വന്നു. മെട്രോ നിർമ്മിക്കണമെന്ന് കോടതി ഉത്തരവിട്ടു. മെയ് നാലിന് ഈ സർക്കാർ മാറുമെന്നും ബിജെപി അധികാരത്തിൽ വരുന്നതോടെ തടസ്സങ്ങൾ നീങ്ങി നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാകുമെന്നും” അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഭൂരിഭാഗവും കഴിഞ്ഞ തവണ തൃണമൂൽ കോൺഗ്രസിനൊപ്പമായിരുന്നു. തെക്കൻ ബംഗാളിലെയും കൊൽക്കത്തയിലെയും ഈ മണ്ഡലങ്ങൾ നിലനിർത്തുക എന്നത് ഭരണകക്ഷിക്ക് അനിവാര്യമാണ്. ഏപ്രിൽ 23-ന് നടന്ന ഒന്നാം ഘട്ടത്തിൽ 152 സീറ്റുകളിലായി 91.78 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ഈ ഉയർന്ന പോളിങ് തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇരുമുന്നണികളും.

