തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമായതോടെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിലേക്ക്. ആദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5933 മെഗാവാട്ട് ആയി ഉയർന്നു. ഇന്നലെ മാത്രം 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.(Scorching heat in Kerala, Electricity consumption at all-time record)
ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ വരും ദിവസങ്ങളിലും കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. ഇന്നലെ ഇവിടെ 39.2 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.
കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് കൂടാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. സൂര്യാഘാതത്തിനും നിർജ്ജലീകരണത്തിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും നിർദ്ദേശിച്ചു. പകൽ സമയത്ത് നേരിട്ട് ശരീരത്തിൽ വെയിലേൽക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കുക. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.

