കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ശബരിമല സന്നിധാനത്തെ ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണ്ണം അപഹരിച്ച കേസിൽ 90 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പോറ്റി സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്.(Sabarimala gold theft case, Unnikrishnan Potty’s bail application in court today)
സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം അപഹരിച്ച കേസിൽ പോറ്റിക്ക് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഇനി കട്ടിളപ്പാളി കേസിലാണ് ജാമ്യം ലഭിക്കേണ്ടത്. രണ്ടാമത്തെ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ പോറ്റിക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകും.
2019-ൽ സ്വർണ്ണം പൂശാനെന്ന വ്യാജേന സന്നിധാനത്തെ കട്ടിളപ്പാളികളും ദ്വാരപാലക ശില്പങ്ങളും പുറത്തേക്ക് കൊണ്ടുപോയി സ്വർണ്ണം അപഹരിച്ചുവെന്നാണ് കേസ്. സ്പോൺസർ എന്ന നിലയിൽ ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഇതിന് നേതൃത്വം നൽകിയത്. മറ്റു പ്രതികൾക്കും നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

