തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. എ. പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിലെ അംഗമായിരുന്നു വിജയകുമാർ. ഇതോടെ കേസിൽ ദേവസ്വം ബോർഡ് മുൻ ഭാരവാഹികൾക്കെതിരെയുള്ള കുരുക്ക് കൂടുതൽ മുറുകുകയാണ്.(Sabarimala gold theft case, N Vijayakumar remanded again)
സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ബോർഡിന്റെ എല്ലാ നടപടികളിലും എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് മുൻ പ്രസിഡന്റ് എ. പത്മകുമാർ മൊഴി നൽകിയിരിക്കുന്നത്. കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയെ പ്രത്യേക അന്വേഷണ സംഘം ശക്തമായി എതിർത്തു. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തന്ത്രിയുടെ അറിവോടെയാണ് നടന്നതെന്ന് എസ്ഐടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നിലവിൽ തന്ത്രിക്ക് ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും നൽകുന്നുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. തന്ത്രിയുടെ ജാമ്യാപേക്ഷയിൽ കോടതി തിങ്കളാഴ്ച വിശദമായ വാദം കേൾക്കും.



