തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക വഴിത്തിരിവ്. സന്നിധാനത്ത് നിന്നും നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ അളവ് സംബന്ധിച്ച വി.എസ്.എസ്.സിയുടെ അന്തിമ ഫോറൻസിക് പരിശോധനാ ഫലം പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചു. പ്രതികൾ അവകാശപ്പെട്ടതിനേക്കാൾ സ്വർണ്ണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടിലെ സൂചന.(Sabarimala gold theft case, Anto Antony to be questioned)
കേസിൽ ആന്റോ ആന്റണി എം പിയെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു. ഇതുസംബന്ധിച്ച നോട്ടീസ് ഉടൻ നൽകും. ഇതിന് പുറമെ, നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എംപിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഡൽഹിയിൽ സോണിയ ഗാന്ധിയെ സന്ദർശിച്ച ചിത്രങ്ങളിൽ വ്യക്തത തേടാനാണ് എസ്.ഐ.ടിയുടെ നീക്കം.
2019-ലെ തെരഞ്ഞെടുപ്പ് സമയത്ത് സഹായമായി വാങ്ങിയ പണം രണ്ട് മാസത്തിന് ശേഷം തിരികെ നൽകിയെന്നാണ് ആന്റോ ആന്റണിയുടെ വാദം. രാജുവിന്റെ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണെന്നും അദ്ദേഹം ആരോപിക്കുന്നു. അടൂർ പ്രകാശിനെ കഴിഞ്ഞ ദിവസം എസ്.ഐ.ടി ചോദ്യം ചെയ്തിരുന്നു.
കട്ടിളപ്പാളി, ദ്വാരപാലക ശില്പങ്ങൾ എന്നിവയിൽ നിന്ന് 989 ഗ്രാം സ്വർണ്ണമാണ് ഉരുക്കിയെടുത്തതെന്ന് പ്രതികൾ സമ്മതിച്ചിരുന്നു. ഇതിൽ 575 ഗ്രാം തിരികെ പൂശിയെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ ഈ വാദം പച്ചക്കള്ളമാണെന്ന് വി.എസ്.എസ്.സി പരിശോധനയിൽ തെളിഞ്ഞതായാണ് സൂചന.ഈ നിർണ്ണായക റിപ്പോർട്ട് നാളെ എസ്.ഐ.ടി ഹൈക്കോടതിയിൽ സമർപ്പിക്കും.



