തിരുവനന്തപുരം: കെ.എസ്.യു ജാഥകളിൽ തുടങ്ങി കോൺഗ്രസ് പാർട്ടിയുടെ വിശ്വസ്തനായ കാവൽഭടനിലേക്ക് വളർന്ന ചരിത്രമാണ് രമേശ് ചെന്നിത്തലയുടേത്. കോൺഗ്രസ് പാർട്ടി ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴൊക്കെയും രക്ഷകന്റെ റോളിൽ മുൻപന്തിയിലുണ്ടായിരുന്ന നേതാവാണ് അദ്ദേഹം. പാർട്ടിക്കുള്ളിലെ ദീർഘകാലത്തെ സീനിയോരിറ്റിയും നേതൃപാടവവും ചൂണ്ടിക്കാണിച്ച് ഇത്തവണ മുഖ്യമന്ത്രി പദം ആഗ്രഹിച്ചിരുന്നെങ്കിലും, തിരിച്ചടി നേരിട്ടു.(Ramesh Chennithala As Kerala Home And Vigilance Minister In New UDF Cabinet)
എങ്കിലും പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ ഏറ്റവും നിർണായകമായ വകുപ്പ് സ്വന്തമാക്കി ചെന്നിത്തല തന്റെ രാഷ്ട്രീയ കരുത്ത് വീണ്ടും തെളിയിച്ചിരിക്കുകയാണ്. പാർട്ടി തളരുമ്പോഴൊക്കെയും ചെന്നിത്തലയുടെ ശക്തമായ ഇടപെടലിൽ കോൺഗ്രസ് ഉയിർത്തെഴുന്നേറ്റിട്ടുണ്ട്. ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റായിരുന്ന സമയത്ത്, ലീഡറുടെ ഇറങ്ങിപ്പോക്കിൽ തകർന്നുപോകുമെന്ന് കരുതിയ കോൺഗ്രസിനെ ഉമ്മൻചാണ്ടിക്കൊപ്പം ചേർന്ന് അദ്ദേഹം കൈപിടിച്ചുയർത്തുകയായിരുന്നു.
1980-ൽ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ, 1982-ൽ എൻ.എസ്.യു.ഐ ദേശീയ അധ്യക്ഷൻ എന്നീ പദവികൾ വഹിച്ച ചെന്നിത്തല അതേവർഷം തന്നെ കരുണാകരൻ മന്ത്രിസഭയിലൂടെ നിയമസഭയിലുമെത്തി. വെറും 28-ാം വയസ്സിൽ മന്ത്രിയായി മികച്ച ഭരണം കാഴ്ചവെച്ച ചെന്നിത്തലയ്ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മുൻപ് ഉമ്മൻചാണ്ടി സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ‘ഓപ്പറേഷൻ കുബേര’, ‘ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ്’ തുടങ്ങിയ ജനപ്രിയ പദ്ധതികളിലൂടെ കേരള പോലീസിന് ജനകീയ മുഖം നൽകാൻ അദ്ദേഹത്തിന് സാധിച്ചു. 2016 മുതൽ 2021 വരെ പ്രതിപക്ഷ നേതാവായിരുന്ന കാലയളവിൽ എൽ.ഡി.എഫ് സർക്കാരിനെ വിറപ്പിച്ച നിരവധി അഴിമതിക്കഥകളാണ് അദ്ദേഹം പുറത്തുകൊണ്ടുവന്നത്. ചെന്നിത്തല ഉയർത്തിയ ഓരോ വിഷയങ്ങളും കേരള രാഷ്ട്രീയത്തിൽ വൻ വിവാദക്കൊടുങ്കാറ്റാണ് സൃഷ്ടിച്ചത്.
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായ ചെന്നിത്തല നിലവിൽ മഹാരാഷ്ട്ര കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ നേതാവ് കൂടിയാണ്. 1982-ൽ ആരംഭിച്ച അദ്ദേഹത്തിന്റെ നിയമസഭാ യാത്ര 2026-ലും ശക്തമായി തുടരുന്നു എന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ തെളിവാണ്. ഇത്തവണ മുഖ്യമന്ത്രി കസേര എന്ന സ്വപ്നം കൈവിട്ടുപോയെങ്കിലും, അദ്ദേഹം നേടിയെടുത്ത രണ്ട് വകുപ്പുകൾ ഭരണത്തിൽ നിർണായകമാണ്; ആഭ്യന്തരവും വിജിലൻസും. ഗ്രൂപ്പ് പോരുകൾ ശക്തമായിരുന്നിട്ടും ചെന്നിത്തലയുടെ അനുഭവസമ്പത്തിനും സീനിയോരിറ്റിക്കും എ.ഐ.സി.സി നൽകിയ വ്യക്തമായ അംഗീകാരമാണ് ഈ വകുപ്പുകൾ.
Story Summary
Senior Congress leader Ramesh Chennithala returns as the Minister for Home and Vigilance in the new Kerala cabinet. Despite missing the Chief Minister’s post due to intra-party group dynamics, the AICC honored his immense seniority and political experience by allocating him key portfolios.

