കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് കെ.സി. വേണുഗോപാൽ. ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടില്ലന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ മേൽ പഴിചാരി രക്ഷപ്പെടാൻ നോക്കുകയാണെന്നും, വിളിച്ച ഉടൻ തന്നെ അടൂർ പ്രകാശ് ചോദ്യം ചെയ്യലിന് ഹാജരായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Questioning Adoor Prakash is politically motivated, KC Venugopal on Sabarimala gold theft case)
സ്വർണ്ണക്കൊള്ള പുറത്തുവന്നതോടെ മുഖ്യമന്ത്രിക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ട അവസ്ഥയാണ്. അന്വേഷണം യുഡിഎഫിനെ കൂട്ടിക്കെട്ടാൻ നോക്കേണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ ജോലി ചെയ്തിരുന്നത് 2007-ലാണെന്ന വിവരം എസ്ഐടിക്ക് മുന്നിലുണ്ട്. അന്നത്തെ ദേവസ്വം മന്ത്രി ആരായിരുന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. 22 വർഷം മുമ്പ് താൻ മന്ത്രിയായിരുന്ന കാലത്തെ കാര്യം പറയുന്ന മുഖ്യമന്ത്രിയെ ഓർത്ത് സഹതപിക്കാനേ കഴിയുന്നുള്ളൂ എന്നും അദ്ദേഹം പരിഹസിച്ചു.
എസ്ഐടി മുഖ്യമന്ത്രിയുടെ കയ്യിലാണല്ലോ, എങ്കിൽ ഏത് കാലത്തെ കാര്യവും അന്വേഷിക്കട്ടെ എന്നും അദ്ദേഹം വെല്ലുവിളിച്ചു. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിൽ ശനിയാഴ്ച രാവിലെ മുതലാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നത്. കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശ് കൂടിക്കാഴ്ച നടത്തിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.



