കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജികളിൽ ഇടക്കാല ഉത്തരവിറക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. സ്ട്രോങ്ങ് റൂമുകൾ സീൽ ചെയ്തതിനാൽ ഇനി പോസ്റ്റൽ ബാലറ്റുകൾ അനുവദിക്കാനാവില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.(Postal vote case, High Court dismisses petition seeking interim order)
വോട്ടവകാശം നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പരാതികൾ തെരഞ്ഞെടുപ്പ് ഹർജിയിലൂടെയാണ് പരിഗണിക്കേണ്ടത്. ഭരണഘടനാപരമായ റിട്ട് ഹർജിയിലൂടെ ഇക്കാര്യത്തിൽ ഇടപെടാൻ പരിമിതികളുണ്ട്. ഹർജി തള്ളിയെങ്കിലും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെതിരെ നേരത്തെ കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.
20,000 ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല എന്നത് ഗുരുതരമായ അവസ്ഥയാണ്. കമ്മീഷന് വേണ്ടി ജോലി ചെയ്തവർക്ക് തന്നെ വോട്ട് ചെയ്യാൻ അവസരം നൽകാത്തതിലെ പിടിവാശി നിർഭാഗ്യകരമാണ്,” എന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഓരോ പൗരനും വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് കമ്മീഷന്റെ കടമയാണെന്നും കോടതി ഓർമ്മിപ്പിച്ചു. റൂൾ 27 പ്രകാരം ഇനി വോട്ടവകാശം നൽകാനാവില്ലെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചു.

