മലപ്പുറം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ചുകൊണ്ട് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മലപ്പുറം മണ്ഡലത്തിൽ ഉജ്ജ്വല വിജയം (P.K. Kunhalikutty). 85,327 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷമാണ് അദ്ദേഹം സ്വന്തമാക്കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.കെ. ശൈലജ മട്ടന്നൂരിൽ സ്ഥാപിച്ച 60,963 വോട്ടുകളുടെ റെക്കോർഡാണ് കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് തകർത്തത്.
കുഞ്ഞാലിക്കുട്ടി 1,31,632 വോട്ടുകൾ നേടിയപ്പോൾ, എതിരാളിയായ എൽഡിഎഫ് (എൻസിപി) സ്ഥാനാർത്ഥി കെ.ടി. മുജീബ് റഹ്മാന് 46,305 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി അശ്വതി ഗുപ്തകുമാർ 9,127 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി. എസ്ഡിപിഐ, ആം ആദ്മി സ്ഥാനാർത്ഥികൾ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ നേടി.
വ്യക്തിഗത നേട്ടത്തിനൊപ്പം പാർട്ടിക്കും ഇത് ചരിത്ര നിമിഷമാണ്. മത്സരിച്ച 27 സീറ്റുകളിൽ 22 ഇടത്തും വിജയിച്ച് മുസ്ലീം ലീഗ് തങ്ങളുടെ കരുത്ത് തെളിയിച്ചു. 2011-ൽ നേടിയ 20 സീറ്റുകൾ എന്ന റെക്കോർഡാണ് ഇതോടെ മറികടന്നത്. പി.കെ. ഫിറോസ്, ഫാത്തിമ തഹ്‌ലിയ, കെ.എം. ഷാജി തുടങ്ങി പ്രമുഖരടക്കം 22 പേർ നിയമസഭയിലേക്ക് എത്തുന്നതോടെ യുഡിഎഫിലെ ലീഗിന്റെ സ്വാധീനം വീണ്ടും വർദ്ധിക്കും.
Story Summary: P.K. Kunhalikutty created history in the 2026 Kerala Assembly elections by winning the Malappuram constituency with a record margin of 85,327 votes, surpassing K.K. Shailaja’s previous record. Simultaneously, Muslim League achieved its highest-ever seat count in the assembly by winning 22 out of 27 contested seats.

