തൃശ്ശൂർ: പൂരം വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കില്ലെന്നും സാമ്പിൾ വെടിക്കെട്ട് മാത്രം വേണ്ടെന്നുമാണ് തങ്ങളുടെ നിലപാടെന്ന് വ്യക്തമാക്കി പാറമേക്കാവ് ദേവസ്വം. പൂരദിവസത്തെ പ്രധാന വെടിക്കെട്ടും പകൽ വെടിക്കെട്ടും മുറപോലെ തന്നെ നടത്തണമെന്നാണ് ദേവസ്വത്തിന്റെ പുതിയ തീരുമാനം. ഇത് സംബന്ധിച്ച നിലപാട് ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തിൽ അറിയിക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.(Paramekkavu Devaswom changes stance on Thrissur Pooram, will inform at high-level meeting)
ഇന്നലെ പൂരദിവസത്തെ വെടിക്കെട്ടുകൾ നടത്തണമെന്ന വികാരമാണ് ഉയർന്നുവന്നത്. ജനങ്ങൾ പൂരത്തിനൊപ്പമാണെന്നും സമൂഹത്തിന് ഇതിൽ എതിരഭിപ്രായം ഉണ്ടാകില്ലെന്നും രാജേഷ് വ്യക്തമാക്കി. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് പൂരത്തിന് മുന്നോടിയായി നടക്കാറുള്ള സാമ്പിൾ വെടിക്കെട്ട് മാത്രം വേണ്ടെന്നു വെക്കണമെന്നാണ് നിലപാട്.
പാലക്കാട് മുതലമടയിലെ വെടിമരുന്ന് നിർമ്മാണശാല ഉടമയ്ക്കെതിരെ കേസെടുത്തതും സ്റ്റോപ്പ് മെമ്മോ നൽകിയതും തെറ്റായ നടപടിയാണെന്ന് രാജേഷ് ആരോപിച്ചു. 6,500 കിലോ വെടിമരുന്ന് കൈകാര്യം ചെയ്യാൻ ‘പെസോ’ അനുമതിയുള്ള ലൈസൻസിയാണ് ബിനോയ് ജേക്കബ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാറമേക്കാവിന്റെ വെടിക്കെട്ട് ലൈസൻസിക്കെതിരെ എടുത്ത കേസ് പിൻവലിക്കാൻ പാലക്കാട് ജില്ലാ കളക്ടറും എസ്പിയും തയ്യാറാകണമെന്ന് ദേവസ്വം സെക്രട്ടറി ആവശ്യപ്പെട്ടു.
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ഒരാളുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഐസിയുവിൽ കഴിയുന്ന വിഷ്ണുവിന്റെ നിലയിലാണ് പുരോഗതിയുള്ളതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ 11 പേരാണ് വിവിധ വാർഡുകളിലായി ചികിത്സയിലുള്ളത്. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീഷിന്റെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹത്തെ ഇതുവരെ ഡയാലിസിസിന് വിധേയമാക്കാൻ സാധിച്ചിട്ടില്ല. പരിക്കേറ്റ മറ്റ് രണ്ട് പേരെ ഡയാലിസിസിന് വിധേയമാക്കി. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്.
അപകടസ്ഥലത്തുനിന്ന് ലഭിച്ച ശരീരഭാഗങ്ങൾ ആരുടേതാണെന്ന് ഉറപ്പുവരുത്താനുള്ള നടപടികൾ ഇന്ന് ഊർജ്ജിതമാക്കും. പാടശേഖരത്തിൽ നിന്ന് ഇന്നലെ കണ്ടെടുത്ത ശരീരഭാഗങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. തിരിച്ചറിയാനാകാത്ത വിധത്തിലുള്ള ശരീരഭാഗങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ഇന്ന് ശേഖരിക്കും. നിലവിൽ നാല് പേരെ കാണാനില്ലെന്ന പരാതിയാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ ഗൗരിയുടെ മരണം നാടിനെ വീണ്ടും ദുഃഖത്തിലാഴ്ത്തി. ഇന്ന് വൈകിട്ട് 3 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കാരം നടക്കും.
അതേസമയം, സ്‌ഫോടനത്തിന്റെ ആഘാതത്തിൽ പരിസരപ്രദേശങ്ങളിലെ ജനവാസ മേഖലയ്ക്കും കനത്ത നാശനഷ്ടം. അപകടസ്ഥലത്തിന് അരക്കിലോമീറ്റർ ചുറ്റളവിലുള്ള അൻപതോളം വീടുകൾ തകർന്ന നിലയിലാണ്. സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ വീടുകളുടെ ജനൽചില്ലുകൾ തകരുകയും, അടച്ചിട്ടിരുന്ന വാതിലുകൾ തെറിച്ചുപോവുകയും ചെയ്തിട്ടുണ്ട്. പല വീടുകളുടെയും ചുമരുകൾക്ക് വിള്ളലുകൾ വീഴുകയും മേൽക്കൂരയിലെ ഓടുകൾ തകർന്നു വീഴുകയും ചെയ്തു. ഒരു കിലോമീറ്റർ അകലെയുള്ള വീടുകൾക്ക് പോലും കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.
വെടിക്കെട്ടുപുരയിൽ നിരോധിത സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താൻ ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിച്ചു വരികയാണ്. ബാക്കിയുള്ള സ്ഫോടകശേഖരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം കെഡാവർ നായകളെ ഉപയോഗിച്ച് വീണ്ടും തിരച്ചിൽ നടത്തും.

