തിരുവനന്തപുരം: കേരള സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാളയത്തുണ്ടായ കനത്ത സംഘർഷത്തിൽ കെഎസ്‌യുവിനും പോലീസിനുമെതിരെ രൂക്ഷവിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് (SFI KSU clash Palayam Thiruvananthapuram). എസ്എഫ്ഐ പ്രവർത്തകരെയും നേതാക്കളെയും പോലീസ് മർദ്ദിച്ച് അടിച്ചമർത്താനാണ് നോക്കുന്നതെങ്കിൽ ശക്തമായ രീതിയിൽ തന്നെ പ്രതിരോധിക്കുമെന്ന് സഞ്ജീവ് ഫേസ്ബുക്കിൽ (Facebook) കുറിച്ചു.
പാളയത്ത് എസ്എഫ്ഐക്ക് നേരെ കെഎസ്‍യുവിൻ്റേയും പൊലീസിൻ്റേയും നേതൃത്വത്തിലാണ് ആസൂത്രിത അക്രമം നടന്നതെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് ലാത്തിച്ചാർജിലും കെഎസ്‌യുവിന്റെ കല്ലേറിലും എസ്എഫ്ഐയുടെ ഉന്നത നേതാക്കൾക്കടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, ബാലസംഘം സംസ്ഥാന സെക്രട്ടറി ഡി.എസ്. സന്ദീപ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ മനേഷ് എന്നിവർക്ക് അക്രമത്തിൽ സാരമായി പരിക്കേറ്റു. പരിക്കേറ്റ നേതാക്കളുടെ ചിത്രങ്ങൾ സഹിതമാണ് സംസ്ഥാന സെക്രട്ടറി പോസ്റ്റ് പങ്കുവെച്ചത്.ആകെ 15 എസ്എഫ്ഐ വിദ്യാർത്ഥികൾക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്.
പരിക്കേറ്റ മുഴുവൻ വിദ്യാർത്ഥികളെയും നേതാക്കളെയും തിരുവനന്തപുരം ജനറൽ ആശുപത്രിയിലും വിദഗ്ദ്ധ പരിശോധനകൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കേരളത്തിൽ അധികാരത്തിൽ വന്ന യുഡിഎഫ് ഗവൺമെന്റ് ആദ്യ മാസങ്ങളിൽ എസ്എഫ്ഐ പ്രവർത്തകരോട് കാണിച്ച “ജനാധിപത്യം” ആണ് ചുവടെ. സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ സമഗ്ര വിജയം നേടിയതാണോ എസ്എഫ്ഐ ചെയ്ത കുറ്റം. സമാധാനപരമായി സെക്രട്ടറിയേറ്റിലേക്ക് ആഹ്ലാദപ്രകടനം നടത്തിയിരുന്ന എസ്എഫ്ഐ പ്രവർത്തനകർക്ക് നേരെ കല്ലെറിഞ്ഞത് കെഎസ് യു പ്രവർത്തകരാണ്. ഇരുപതോളം വരുന്ന കെഎസ്‌യു പ്രവർത്തകർക്ക് ഞങ്ങളെ എറിയാനും തല്ലാനും ഉള്ള സഹായങ്ങൾ ചെയ്യുകയായിരുന്നു ഇന്നലെ പോലീസ്. അതിന്റെ തുടർച്ചയിൽ പോലീസ് വക മർദ്ദനം വേറെ. അടിച്ചമർത്താൻ ആണ് ഉദ്ദേശമെങ്കിൽ പ്രതിരോധിക്കാനാണ് തീരുമാനം. എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദ്, ബാലസംഘം സംസ്ഥാന സെക്രട്ടറി ഡി.എസ് സന്ദീപ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ മനേഷ് എന്നിവർക്ക് ഏറ്റ മർദ്ദനത്തിന്റെ ചിത്രമാണിത് 15 വിദ്യാർത്ഥികൾക്കാണ് സാരമായി പരിക്കേറ്റത്. മുഴുവൻ പേരും തിരുവനന്തപുരം ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ചികിത്സ തേടി. എന്ത് കാരണത്താലാണ് ഈ നരനായാട്ട്? എന്താണ് എസ്എഫ്ഐ ചെയ്ത കുറ്റം? അങ്ങേയറ്റം പ്രതിഷേധം ഇതിന്റെ ഭാഗമായി രേഖപ്പെടുത്തുന്നു. ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം പോലീസ് നരനായാട്ടിനെതിരെ എസ്എഫ്ഐ സംഘടിപ്പിക്കും.
അടിച്ചമർത്താൻ ആണ് ഉദ്ദേശമെങ്കിൽ പ്രതിരോധിക്കും.
Story Summary: SFI State Secretary PS Sanjeev slammed KSU and the police on Facebook regarding the Palayam clash. He shared pictures of injured leaders including State President M Shivaprasad, stating 15 activists are hospitalized.

