പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവു കാരണം വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന ഒൻപത് വയസുകാരി വിനോദിനിക്ക് കുടിശിക വന്ന മൂന്ന് മാസത്തെയും അടിയന്തര ധനസഹായം കൈമാറി (Palakkad child medical negligence Vinodini financial aid). വനിതാ ശിശു വികസന വകുപ്പ് വഴി കുട്ടിയുടെ വിദ്യാഭ്യാസത്തിനായി നൽകി വന്ന പ്രതിമാസ ധനസഹായം കഴിഞ്ഞ ഏതാനും മാസങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. ഈ വിവരം മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി വി. ഡി. സതീശന്റെ പ്രത്യേക നിർദേശപ്രകാരം വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയായിരുന്നു.
മുടക്കം വന്ന ധനസഹായം എത്രയും വേഗം കുട്ടിയുടെ കുടുംബത്തിന് നൽകാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി കർശന നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കുടിശികയായിരുന്ന മൂന്ന് മാസത്തെ ആകെ തുകയായ 12,000 രൂപ കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ടിൽ ഇന്ന് ലഭ്യമാക്കി. നിലവിലെ ജൂൺ മാസത്തെ ധനസഹായം അടുത്ത ദിവസങ്ങളിൽ തന്നെ വിനോദിനിക്ക് ലഭ്യമാക്കുമെന്നും, തുടർന്നുള്ള മാസങ്ങളിൽ യാതൊരുവിധ മുടക്കവുമില്ലാതെ തുക കൃത്യമായി അക്കൗണ്ടിൽ എത്തുന്നുണ്ടെന്ന് വകുപ്പ് ഉറപ്പാക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.
നേരത്തെ വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം രണ്ടു മാസം മാത്രം ലഭിച്ച ശേഷം മുടങ്ങുകയായിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കൃത്യമായി 4000 രൂപ വീതം ലഭിച്ചിരുന്നുവെന്നും എന്നാൽ കഴിഞ്ഞ നാല് മാസമായി തുകയൊന്നും ലഭിക്കുന്നില്ലെന്നും കാണിച്ച് കുട്ടിയുടെ അമ്മ പ്രസീത രംഗത്തെത്തിയിരുന്നു. ഇതാണ് ഇപ്പോൾ സർക്കാരിന്റെ അടിയന്തര ഇടപെടലിലൂടെ പരിഹരിക്കപ്പെട്ടത്.
പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്കൂളിലെ വിദ്യാർത്ഥിനിയായ വിനോദിനിക്ക് പുതിയ അധ്യയന വർഷത്തിൽ സ്കൂൾ തുറക്കുന്നതിന്റെ തലേദിവസം മുഖ്യമന്ത്രി വി. ഡി. സതീശൻ നേരിട്ടെത്തി സ്നേഹസമ്മാനങ്ങൾ കൈമാറിയിരുന്നു. നേരത്തെ പ്രതിപക്ഷ നേതാവായിരുന്ന സമയത്താണ് വി. ഡി. സതീശൻ വിനോദിനിയുടെ ദുരവസ്ഥയറിഞ്ഞ് വിഷയത്തിൽ സജീവമായി ഇടപെടുന്നത്. തുടർന്ന് കുട്ടിയുടെ ദൈനംദിന ആവശ്യങ്ങൾക്കായി കൃത്രിമ കൈ വെച്ചുപിടിപ്പിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും അദ്ദേഹം മുൻകൈയ്യെടുത്ത് ഒരുക്കുകയായിരുന്നു.
ഇതിനായി വിദേശത്തുനിന്നും ഓർഡർ ചെയ്ത് എത്തിച്ച അത്യാധുനിക കൃത്രിമ കൈക്ക് ആവശ്യമായ മുഴുവൻ തുകയും വി. ഡി. സതീശൻ സ്വന്തം നിലയിലാണ് നൽകിയത്. എറണാകുളത്തെ ‘ഹോപ്പ്’ എന്ന പ്രശസ്തമായ പുനരധിവാസ സ്ഥാപനത്തിൽ വെച്ച് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ കൃത്രിമ കൈ കുട്ടിയുടെ ശരീരത്തിൽ വിജയകരമായി വെച്ചുപിടിപ്പിച്ചത്. അന്ന് വിനോദിനിയെ നേരിൽ കണ്ട് ചോക്ലേറ്റും പാവക്കുട്ടിയും സമ്മാനിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. കുടുംബത്തിന് ആശ്വാസമായി ഇപ്പോൾ സർക്കാർ തലത്തിലുള്ള സഹായങ്ങളും പുനഃസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്.
Story Summary: The pending three-month financial aid of ₹12,000 has been credited to the account of 9-year-old Vinodini, who lost her right hand due to medical negligence in Palakkad. Following media reports about the delayed educational assistance, Chief Minister V. D. Satheesan and Women and Child Development Minister Bindu Krishna intervened to expedite the process. Earlier, during his tenure as Opposition Leader, V. D. Satheesan had sponsored the child’s advanced prosthetic limb from his personal funds.

