തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ദാരുണമായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ധാരണയായി. തൃശ്ശൂർ കളക്ടറേറ്റിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനം. പൂരത്തിന്റെ പ്രധാന ആകർഷണമായ കുടമാറ്റത്തിന്റെ സമയത്തിലും വലിയ മാറ്റം വരുത്തിയിട്ടുണ്ട്.(No fireworks for Thrissur Pooram this time, High-level meeting takes crucial decisions)
നിലവിലെ സാഹചര്യം പരിഗണിച്ച് വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കാൻ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ സമ്മതിച്ചു. വെടിക്കെട്ട് ഒഴികെയുള്ള മറ്റെല്ലാ ആചാരപരമായ ചടങ്ങുകളും പതിവുപോലെ നടക്കും. സാധാരണ ഒരു മണിക്കൂറോളം നീണ്ടുനിൽക്കാറുള്ള വർണ്ണാഭമായ കുടമാറ്റം ഇത്തവണ വെറും 15 മിനിറ്റായി ചുരുക്കാൻ തീരുമാനിച്ചു. ആനകളുടെ എണ്ണത്തിൽ മാറ്റമുണ്ടാകില്ല. കുടമാറ്റത്തിന് പാറമേക്കാവിനും തിരുവമ്പാടിക്കും 15 ആനകൾ ഉണ്ടാകും. സാധാരണ 55 സെറ്റ് കുടകളാണ് മത്സരിച്ച ഇരു വിഭാഗവും ഉയർത്തുക.
പൂരത്തിന്റെ ആവേശം നിലനിർത്തിക്കൊണ്ടുതന്നെ അപകടത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ഈ നടപടി. മുണ്ടത്തിക്കോട് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. ചികിത്സയിൽ കഴിയുന്നവരുടെ നില ഇപ്പോഴും ആശങ്കാജനകമാണ്. തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയായ സതീഷ് ഉൾപ്പെടെ നാല് പേർ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 11 പേരാണ് നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. നാല് പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജ്ജിതമാണ്. അപകടസ്ഥലത്തുനിന്ന് ലഭിച്ചതും തിരിച്ചറിയാൻ കഴിയാത്തതുമായ ശരീരഭാഗങ്ങൾ ഡിഎൻഎ (DNA) പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായുള്ള നടപടികൾ ഇന്ന് ആരംഭിച്ചു.

