തിരുവനന്തപുരം: വിദ്യാർത്ഥി മരണത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകളുടെയും ആക്ഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ നടക്കുന്ന ഹർത്താൽ സംസ്ഥാനത്തെ ജനജീവിതത്തെ ബാധിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ പ്രതിഷേധം ശക്തമായിരുന്നു.(Nitin Raj’s death, Widespread protests in the state due to hartal)
കഴക്കൂട്ടം മുതൽ കണിയാപുരം വരെ കിലോമീറ്ററുകളോളം വാഹനങ്ങൾ കുരുങ്ങിക്കിടന്നു. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എൻട്രൻസ് പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികളും ആശുപത്രികളിലേക്ക് പോകേണ്ടവരും മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി. തമ്പാനൂരിൽ കെഎസ്ആർടിസി ബസുകൾ കടത്തിവിടാൻ പൊലീസ് ശ്രമിച്ചത് സമരക്കാരുമായുള്ള വാക്കേറ്റത്തിന് കാരണമായി. നെയ്യാറ്റിൻകരയിൽ ബസ് തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്തു.
അടൂരും വൈക്കവും കെഎസ്ആർടിസി ബസുകൾ തടഞ്ഞതിനെത്തുടർന്ന് പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. ആലപ്പുഴയിൽ സമരാനുകൂലികൾ കടകളിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു. മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതായും കടകൾ ബലമായി അടപ്പിച്ചതായും പരാതിയുണ്ട്. മുണ്ടക്കയത്ത് തുറന്നുപ്രവർത്തിച്ച ബിവറേജസ് ഔട്ട്‌ലെറ്റും പെട്രോൾ പമ്പുകളും സമരക്കാർ അടപ്പിച്ചു.
കോട്ടയം ലുലു മാൾ, കാർ ഷോറൂമുകൾ എന്നിവയ്ക്ക് നേരെ പ്രതിഷേധമുണ്ടായി. കാഞ്ഞിരപ്പള്ളിയിലും വൈക്കത്തും വാഹനങ്ങൾ തടഞ്ഞു. ഇടുക്കി തൊടുപുഴയിൽ റോഡ് ഉപരോധിച്ച സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. കാരാളിമുക്കിൽ പരീക്ഷാ വാല്യുവേഷന് പോയ അധ്യാപകരുടെ വാഹനം തടയുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിയുണ്ട്. കോഴിക്കോട് ഉള്ളിയേരിയിലും കണ്ണൂർ പഴയങ്ങാടിയിലും സ്വകാര്യ ബസുകൾ തടഞ്ഞു. പയ്യന്നൂരിലും കണ്ണൂർ നഗരത്തിലും ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തി. പെരുമ്പാവൂർ പോലുള്ള ചിലയിടങ്ങളിൽ ഹർത്താൽ കാര്യമായി ബാധിച്ചില്ല.

