ന്യൂഡൽഹി: അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയും ദാവൂദ് ഇബ്രാഹിം സംഘത്തിലെ പ്രമുഖനുമായ സലിം ഡോളയെ ഇന്ത്യയിലെത്തിച്ചു. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളും അന്താരാഷ്ട്ര ഏജൻസികളും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിൽ തുർക്കിയിലെ ഇസ്താംബൂളിൽ നിന്നാണ് ഇയാൾ പിടിയിലായത്. അധോലോകത്തിന്റെ മയക്കുമരുന്ന് വ്യാപാരത്തിന് ഏറ്റ കനത്ത പ്രഹരമായാണ് ഈ നാടുകടത്തലിനെ സുരക്ഷാ ഏജൻസികൾ കാണുന്നത്.(Gangster Dawood Ibrahim’s aide deported to India in major anti-drugs crackdown)
വിദേശത്തിരുന്ന് ഡി-കമ്പനിയുടെ മയക്കുമരുന്ന് ഇടപാടുകൾ നിയന്ത്രിച്ചിരുന്നത് സലിം ഡോളയാണെന്നാണ് റിപ്പോർട്ടുകൾ. പ്രതിവർഷം 5,000 കോടി രൂപയിലധികം മൂല്യം വരുന്ന മയക്കുമരുന്ന് ശൃംഖലയാണ് ഇയാൾ നിയന്ത്രിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. ഇയാളുടെ ആഗോള ഇടപാടുകളുടെ യഥാർത്ഥ കണക്കുകൾ ഇതിലും എത്രയോ മടങ്ങ് അധികമായിരിക്കാനാണ് സാധ്യത.
വിമാനത്താവളത്തിൽ എത്തിയ ഉടൻ തന്നെ ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തു. കേന്ദ്ര ഏജൻസികളുടെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇയാളെ മുംബൈ പോലീസിനോ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്കോ കൈമാറും. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ അന്താരാഷ്ട്ര മയക്കുമരുന്ന് വ്യാപാരത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
സലിം ഡോളയുടെ നാടുകടത്തൽ ഇന്ത്യൻ ഏജൻസികൾക്ക് ലഭിക്കുന്ന മൂന്നാമത്തെ വലിയ വിജയമാണ്. സലിം ഡോളയുടെ മകൻ താഹിർ ഡോളയെ യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചിരുന്നു. ഇയാളുടെ പ്രധാന കൂട്ടാളി സലിം മുഹമ്മദ് സൊഹൈൽ ഷെയ്ഖിനെ ദുബായിൽ നിന്ന് നാടുകടത്തുകയും മുംബൈ ആന്റി നാർക്കോട്ടിക് സെൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. വൻതോതിലുള്ള മയക്കുമരുന്ന് നിർമ്മാണം, അന്താരാഷ്ട്ര കള്ളക്കടത്ത് തുടങ്ങി നിരവധി ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ ഇന്ത്യയിലുണ്ട്.

