തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശ പരിഗണിച്ച് ഡിജിപിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് തട്ടിപ്പും ക്രൈംബ്രാഞ്ച് അന്വേഷിക്കും.(Nitin Raj’s death, Investigation handed over to Crime Branch)
വകുപ്പ് മേധാവി ഡോ. എം.കെ. റാം തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ നേരത്തെ വെളിപ്പെടുത്തിയിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഡോ. എം.കെ. റാം, സംഗീത നമ്പ്യാർ എന്നിവരെ പ്രതിചേർത്താണ് കേസ് മുന്നോട്ട് പോകുന്നത്. സംഭവം വിവാദമായതോടെ കോളേജ് മാനേജ്‌മെന്റ് ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു.
മരണവുമായി ബന്ധപ്പെട്ട സൈബർ അന്വേഷണത്തിൽ നിതിൻ രാജിനെയും അധ്യാപികയെയും ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് സംഘത്തെ സൈബർ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നോയിഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥരായ ഋഷികേഷ് തിവാരി, പ്രശാന്ത് ഖേവൽ, പ്രകാശ് ജയ് എന്നിവരാണ് പിടിയിലായത്. ഇവരുടെ ഓഫീസിൽ നിന്ന് നിരവധി സിം ബോക്സുകളും സിം കാർഡുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

