തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് ആരോപിച്ച് ഏപ്രിൽ 28-ന് സംസ്ഥാന വ്യാപക ഹർത്താലിന് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്തു. 52 ദളിത് സംഘടനകളും വിവിധ രാഷ്ട്രീയ പാർട്ടികളും ചേർന്നാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്.(Nitin Raj’s death, Action Council calls for state-wide hartal on April 28)
വാർത്താസമ്മേളനത്തിലാണ് ആക്ഷൻ കൗൺസിൽ സമരപ്രഖ്യാപനം നടത്തിയത്. കേസിൽ പ്രതികളായ വകുപ്പ് മേധാവി ഡോ. എം.കെ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർ ഒളിവിൽ തുടരുകയാണ്. പ്രിൻസിപ്പൽ അടക്കമുള്ളവർ കേസിൽ പ്രതിപ്പട്ടികയിൽ വരണമെന്നും, ഇതൊരു ആത്മഹത്യയല്ല മറിച്ച് ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നും ഭാരവാഹികൾ പറഞ്ഞു.
നിതിൻ രാജിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. മകന്റെ മരണത്തിൽ ചികിത്സാപിഴവ് ആരോപിക്കുന്ന നിതിൻ രാജിന്റെ പിതാവും കുടുംബാംഗങ്ങളും ഇന്ന് കണ്ണൂരിലെത്തി സിറ്റി പോലീസ് കമ്മീഷണറെ കണ്ട് മൊഴി നൽകും. കുടുംബാംഗങ്ങൾ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് സന്ദർശിച്ച് അപകടം നടന്ന സ്ഥലം നേരിൽ കാണുകയും മാനേജ്‌മെന്റുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

