നെയ്യാറ്റിൻകരയിലെ കുടുംബത്തിന്റെ ആത്മഹത്യ; പണമിടപാട് സ്ഥാപനത്തിന്റെ നിരന്തര ഭീഷണിമൂലമെന്ന് സൂചന
Jun 12, 2024, 07:20 IST
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഒരു കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്തതിന് പിന്നിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ നിരന്തര ഭീഷണിയെന്ന് മരിച്ച സ്മിത ജോലി ചെയ്തിരുന്ന കടയുടെ ഉടമ സജി. പണമിടപാട് സ്ഥാപനത്തിന്റെ ജീവനക്കാർ സ്മിതയെ ഭീഷണിപ്പെടുത്തുന്നത് നേരിട്ടു കണ്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് സ്മിത പോലീസിൽ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും ഇയാൾ പറഞ്ഞു. സ്മിത സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും 58000 രൂപ വായ്പ എടുത്തിരുന്നു. തുടർന്ന് പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ ഇവരെ നിരന്തരം ഭീക്ഷണിപ്പെടുത്തിയിരുന്നതായാണ് വിവരം.
ഞായറാഴ്ചയാണ് ഒരു കുടുംബത്തിലെ മൂന്ന് പേര് ആത്മഹത്യചെയ്തത്. ചെക്കട്ടിവിളാകം പ്രഭാ സദനത്തിൽ മണിലാൽ, ഭാര്യ സ്മതി, മകന് അഭിലാൽ എന്നിവരാണ് മരിച്ചത്. സൈനേഡ് കഴിച്ചാണ് മൂന്നുപേരും മരിച്ചത്.