തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം നടന്ന സ്ഥലത്തിന് സമീപത്തുനിന്ന് വീണ്ടും മനുഷ്യ ശരീരഭാഗങ്ങൾ കണ്ടെത്തി. വെടിക്കെട്ട് പുരയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെ നിന്നാണ് കയ്യുടെ ഭാഗങ്ങൾ ലഭിച്ചത്. കൂടാതെ സമീപത്തെ പാടശേഖരങ്ങളിൽ രണ്ടിടത്തുനിന്നും ചെറിയ ശരീരഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്.(Mundathikode tragedy, Body parts found again, Search continues)
ദുരന്തഭൂമിയിലും പരിസരപ്രദേശങ്ങളിലും തിരച്ചിൽ ശക്തമായി തുടരുകയാണ്. പ്രത്യേക പരിശീലനം ലഭിച്ച കെഡാവർ നായ്ക്കളെ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. പത്തുപേർ അടങ്ങുന്ന പോലീസ് സംഘങ്ങളായി തിരിഞ്ഞ് സമീപത്തെ വീടുകളുടെ പരിസരങ്ങളിലും പാടശേഖരങ്ങളിലും നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.
കണ്ടെത്തിയ ശരീരഭാഗങ്ങൾ ആരുടേതാണെന്ന് തിരിച്ചറിയുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി. ഇതിനായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ മൊബൈൽ ഡിഎൻഎ ടെസ്റ്റിംഗ് യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ തിരിച്ചറിയാത്ത ഒരു മൃതദേഹത്തിൽ നിന്നും വിവിധയിടങ്ങളിൽ നിന്ന് ലഭിച്ച 29 ശരീരഭാഗങ്ങളിൽ നിന്നുമാണ് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിരിക്കുന്നത്. ഈ പരിശോധനയുടെ ഫലങ്ങൾ നാളെ മുതൽ ലഭ്യമായി തുടങ്ങുമെന്നാണ് സൂചന.

