തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കുടിവെള്ള ക്ഷാമം നഗരസഭാ കൗൺസിലിൽ ഭരണ-പ്രതിപക്ഷ പോരിലേക്ക് നീങ്ങി. കുടിവെള്ള വിതരണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് എൽഡിഎഫും യുഡിഎഫും രംഗത്തെത്തിയപ്പോൾ, വാട്ടർ അതോറിറ്റിയുടെ പരാജയമാണ് പ്രതിസന്ധിക്ക് കാരണമെന്ന് മേയർ വി.വി. രാജേഷ് തിരിച്ചടിച്ചു.(Mayor says delivering drinking water like never before in Thiruvananthapuram Corporation’s history, LDF and UDF protest)
ചരിത്രത്തിലില്ലാത്ത വിധം ടാങ്കറുകളിൽ നഗരസഭ കുടിവെള്ളം എത്തിക്കുന്നുണ്ടെന്ന് മേയർ വി.വി. രാജേഷ് പറഞ്ഞു. വാട്ടർ അതോറിറ്റി കൃത്യമായി ഇടപെടാത്തതാണ് നഗരത്തെ പ്രതിസന്ധിലേക്ക് തള്ളിയിട്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുടിവെള്ള പ്രശ്നത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം നഗരസഭയ്ക്കാണെന്ന് എൽഡിഎഫ് കൗൺസിലർമാർ ആരോപിച്ചു. നഗരസഭാ കവാടത്തിൽ എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിക്കുകയും ചെയ്തു.
നഗരസഭയ്ക്കൊപ്പം വാട്ടർ അതോറിറ്റിക്കും സർക്കാരിനും തുല്യ ഉത്തരവാദിത്വമുണ്ടെന്ന് യുഡിഎഫ് അംഗം കെ.എസ്. ശബരിനാഥൻ ചൂണ്ടിക്കാട്ടി. ഭരണപരാജയം മറച്ചുവെക്കാൻ പഴിചാരുകയാണ് മേയർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൗൺസിലിലെ ബഹളത്തിന് പിന്നാലെ ബിജെപി കൗൺസിലർമാർ വെള്ളയമ്പലത്തെ വാട്ടർ അതോറിറ്റി ഓഫീസിലേക്ക് മിന്നൽ മാർച്ച് നടത്തി. ഓഫീസ് ഗേറ്റ് ചാടിക്കടന്നാണ് കൗൺസിലർമാർ അകത്തു പ്രവേശിച്ചത്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ ഇവർ ഉപരോധിച്ചു.

