ബെംഗളൂരു: ഐപിഎൽ ആവേശം കൊടുമുടിയിൽ നിൽക്കെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ അട്ടിമറിക്കാൻ ശ്രമം. സ്റ്റേഡിയത്തിലെ 240-ലധികം സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കിയ സംഭവത്തിൽ രണ്ട് കരാർ ജീവനക്കാർക്കെതിരെ കബ്ബൺ പാർക്ക് പോലീസ് കേസെടുത്തു. ചിത്രദുർഗ സ്വദേശി മഞ്ജുനാഥ് (37), ഉത്തർപ്രദേശ് സ്വദേശി അബ്ദുൾ കലാം (19) എന്നിവരാണ് പ്രതികൾ.(IPL 2026, Big Security Breach At RCB’s M Chinnaswamy Stadium)
ഏപ്രിൽ 24-ന് രാവിലെ നടത്തിയ പരിശോധനയിലാണ് സ്റ്റേഡിയത്തിലെ ഗേറ്റുകൾ, ഡി കോർപ്പറേറ്റ് സ്റ്റാൻഡ് തുടങ്ങിയ പ്രധാന ഭാഗങ്ങളിലെ ക്യാമറകൾ ഓഫ്ലൈൻ ആയതായി കണ്ടെത്തിയത്. സ്റ്റേഡിയത്തിൽ ഡിജിറ്റൽ നിരീക്ഷണ ചുമതലയുള്ള കമ്പനിയുടെ സബ് വെണ്ടർ ജീവനക്കാരാണ് പ്രതികൾ. ഇവർ അതിക്രമിച്ചുകയറി ഒപ്റ്റിക്കൽ ഫൈബർ കണക്ഷനുകളും വീഡിയോ റെക്കോർഡറും നശിപ്പിക്കുകയായിരുന്നു.
കമ്പനിയിൽ നിന്ന് തങ്ങൾക്ക് ലഭിക്കാനുള്ള 10 ലക്ഷം രൂപ നൽകാത്തതിലുള്ള പ്രതിഷേധമായാണ് തങ്ങൾ ഇത് ചെയ്തതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. ശമ്പളം നൽകാത്തതിലുള്ള വ്യക്തിപരമായ വൈരാഗ്യമാണ് അട്ടിമറിക്ക് പിന്നിലെന്ന് സ്ഥിരീകരിച്ചു. ക്യാമറകൾ പ്രവർത്തനരഹിതമായത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സാങ്കേതിക വിദഗ്ധർ ഇടപെട്ട് ഒരു മണിക്കൂറിനുള്ളിൽ ശൃംഖല പുനഃസ്ഥാപിച്ചു. അതിനാൽ വൈകുന്നേരം നടന്ന മത്സരത്തെ ഇത് ബാധിച്ചില്ലെന്നും സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായിരുന്നെന്നും പോലീസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

