കൊച്ചി: പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ 23-കാരനെതിരെയുള്ള നടപടികൾ ഹൈക്കോടതി റദ്ദാക്കി. അതിജീവിതയെ പ്രതി വിവാഹം കഴിച്ചതും ഇരുവരും നിലവിൽ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്നതും പരിഗണിച്ചാണ് ജസ്റ്റിസ് സി. പ്രതീപ് കുമാറിന്റെ ഉത്തരവ്.(Married and living happily, High Court quashes POCSO case)
യുവാവുമായി സൗഹൃദത്തിലായിരുന്ന പരാതിക്കാരിയെ കഴിഞ്ഞ ജൂണിൽ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. സംഭവസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല.
പരാതിക്കാരിയെ താൻ വിവാഹം കഴിച്ചുവെന്നും നിലവിൽ അവർക്ക് പ്രായപൂർത്തിയായെന്നും ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. യുവാവിന്റെ ഹർജിയെ പിന്തുണച്ചുകൊണ്ട് അതിജീവിതയും കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. തങ്ങൾ വിവാഹിതരാണെന്നും അവർ കോടതിയെ ബോധിപ്പിച്ചു.

