തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ സ്കൂളിൽ പോകാൻ ഒരുങ്ങിയ ദിവസം പെറ്റമ്മയുടെ ജീവനറ്റ ശരീരം കൺമുന്നിൽ കാണേണ്ടി വന്ന നാല് കുട്ടികളുടെ കൂട്ടനിലവിളിയിൽ നടുങ്ങി തലസ്ഥാന നഗരം (Nalanchira murder case). നാലാഞ്ചിറ ഉദിയന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഹസീന (36) ആണ് ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കൊലപാതകത്തിന് ശേഷം ചോരപ്പുരണ്ട ആയുധവുമായി പുറത്തെത്തിയ അച്ഛനെ കണ്ട് ഭയന്നുവിറച്ച കുട്ടികൾ ആ നടുക്കത്തിൽ നിന്നും ഇനിയും മുക്തരായിട്ടില്ല.
മണ്ണന്തല സ്വദേശിനിയായ ഹസീനയും വട്ടിയൂർക്കാവ് സ്വദേശിയായ ഭർത്താവ് സുരേഷും 19 വർഷം മുൻപ് പ്രണയിച്ച് വിവാഹിതരായവരാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ നാല് മാസം മുൻപാണ് ഉദിയന്നൂരിലെ വീട്ടിലേക്ക് താമസം മാറ്റിയത്. ഇലക്ട്രിക്കൽ ജോലികൾ ചെയ്തിരുന്ന സുരേഷും ഹസീനയും തമ്മിൽ പുലർച്ചെയുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. കൃത്യത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട സുരേഷ്, പിന്നീട് മൂത്തമകൾ അമൃതയെ ഫോണിൽ വിളിച്ച് താനിനി മടങ്ങിവരില്ലെന്നും അനിയന്മാരെ നോക്കിക്കൊള്ളണമെന്നും പറഞ്ഞതായി നാട്ടുകാർ വ്യക്തമാക്കുന്നു. കൊലപാതകി കൂടിയായ അച്ഛൻ ഒളിവിൽ പോയതോടെ അക്ഷരാർത്ഥത്തിൽ അനാഥരായ അവസ്ഥയിലാണ് ഈ നാല് കുട്ടികൾ.
കോട്ടൺഹിൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ അമൃതയെക്കൂടാതെ, നാലാഞ്ചിറ സെയ്ന്റ് ഗോരേറ്റീസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ആനന്ദ്, കുശവർക്കൽ ഗവ. യു.പി. സ്കൂളിലെ ആറാം ക്ലാസ്, നാലാം ക്ലാസ് വിദ്യാർത്ഥികളായ റോഷൻ, അനയ എന്നിവരാണ് മറ്റു മക്കൾ. കുട്ടികൾ രണ്ടുദിവസമായി സ്കൂളിൽ വരാത്തതിനെ തുടർന്ന് അധ്യാപകർ ഹസീനയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. കുട്ടികൾക്ക് പനിയാണെന്നും ഭേദമാകുമ്പോൾ വിടാമെന്നും കാണിച്ച് ഹസീന അധ്യാപികയ്ക്ക് ശബ്ദസന്ദേശം അയക്കുകയും ചെയ്തിരുന്നു.
കുടുംബത്തിൽ പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലായിരുന്നുവെന്ന് വിവരമറിഞ്ഞ് വീട്ടിലെത്തിയ അധ്യാപകർ പറഞ്ഞു. ബന്ധുക്കളുമായി വലിയ അടുപ്പമില്ലാതിരുന്ന കുടുംബത്തെ സഹായിക്കാൻ ഒടുവിൽ ഒരു അകന്ന ബന്ധുവാണ് സ്ഥലത്തെത്തിയത്. ആകെ തളർന്നുപോയ കുട്ടികളെ ഭക്ഷണവും വെള്ളവും നൽകി ആശ്വസിപ്പിച്ചത് അധ്യാപകരും നാട്ടുകാരുമാണ്. പ്രതിയായ സുരേഷിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Summary: In a tragic incident at Nalanachira, Thiruvananthapuram, a 36-year-old woman named Haseena was murdered by her husband Suresh in front of their four children on the school reopening day. Following the crime, the accused fled the spot in a car and text-called his eldest daughter stating he would not return.

