പാലക്കാട്: നായയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പൊതുടാങ്കിൽ തള്ളിയതായി പരാതി (Dog killed water tank Palakkad). പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിലാണ് നാടിനെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ സംഭവം നടന്നത്. പ്രദേശത്തെ ഇരുപതോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി പൂർണ്ണമായും ആശ്രയിക്കുന്ന വലിയ ടാങ്കിലാണ് നായയുടെ ജഡം കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശവാസികൾ ഈ ടാങ്കിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, വെള്ളത്തിന് അസഹ്യമായ രുചി വ്യത്യാസവും പൈപ്പുകളിലൂടെ വരുന്ന വെള്ളത്തിന് രൂക്ഷമായ ദുർഗന്ധവും അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ ടാങ്ക് തുറന്ന് പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് ടാങ്കിനുള്ളിൽ നായയുടെ ജഡം പൂർണ്ണമായും അഴുകിയ നിലയിൽ കണ്ടെത്തിയത്.
ആരോ മനഃപൂർവ്വം നായയെ കൊന്ന് ടാങ്കിൽ നിക്ഷേപിച്ചതാണെന്നാണ് നാട്ടുകാരുടെ ആരോപണം. അഴുകിയ ജഡം കിടന്ന വെള്ളം ഉപയോഗിച്ചതു വഴി പ്രദേശത്ത് പർച്ചവ്യാധികളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. സംഭവത്തിൽ കടുത്ത രോഷാകുലരായ നാട്ടുകാർ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ടാങ്ക് അടിയന്തരമായി ശുദ്ധീകരിക്കാനുള്ള നടപടികൾ പഞ്ചായത്ത് അധികൃതർ ആരംഭിച്ചു.
Story Summary: A dead dog was found inside a public drinking water tank used by 20 families at Kannadi Panchayat in Palakkad. Local residents discovered the decomposed carcass after noticing a foul smell from the tap water, following which a police complaint was filed.

