തിരുവനന്തപുരം: മരണാനന്തര അവയവദാനത്തിൽ വീണ്ടും മാതൃകയായി കേരളം. വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജിജിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചു. ജിജിന്റെ കരൾ, വൃക്കകൾ, ഹൃദയം, പാൻക്രിയാസ്, കോർണിയ എന്നിവയാണ് അഞ്ച് പേർക്കായി ദാനം ചെയ്യുന്നത്.(Man gave new life to 5 people even after death, Organ donation again as an example)
ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ ക്ലർക്കായി ജോലി ചെയ്തുവരികയായിരുന്നു ജിജിൻ. കഴിഞ്ഞ ഞായറാഴ്ച അർധരാത്രി കല്ലമ്പലത്തിന് സമീപം തോട്ടക്കാട് വെച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജിജിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
മകന്റെ വിയോഗത്തിനിടയിലും അവയവങ്ങൾ ദാനം ചെയ്യാമെന്ന കുടുംബത്തിന്റെ തീരുമാനം അധികൃതർ സ്വാഗതം ചെയ്തു. ഒരു വൃക്കയും നേത്രപടലങ്ങളും സ്വീകരിക്കാനുള്ള രോഗികളെ നിലവിൽ കണ്ടെത്തിയിട്ടുണ്ട്. ഹൃദയം, കരൾ, പാൻക്രിയാസ് എന്നിവ നൽകാനുള്ള സ്വീകർത്താക്കളെ കണ്ടെത്താൻ സംസ്ഥാന സർക്കാരിന്റെ ‘മൃതസഞ്ജീവനി’ പദ്ധതി വഴി നടപടികൾ പുരോഗമിക്കുകയാണ്.

