മലപ്പുറം: കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പ് എം.എസ്.എം.എച്ച്.എസ്.എസ് സ്കൂളിൽ ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ ചൂരൽകൊണ്ട് അടിച്ച് കൈ ഒടിച്ചതായി പരാതി (Teacher beats student malappuram). കണക്ക് അധ്യാപകനാണ് കുട്ടിയോട് ഈ ക്രൂരത കാട്ടിയത്. സംഭവത്തിൽ പരിക്കേറ്റ വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധ്യാപകനെതിരെ കുട്ടിയുടെ കുടുംബം പോലീസിലും സംസ്ഥാന ബാലാവകാശ കമ്മീഷനിലും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
ഹോംവർക്ക് ചെയ്യാത്ത ദേഷ്യത്തിൽ കുട്ടി ഇരുന്ന ബെഞ്ചിന്റെ പുറകുവശത്തുകൂടി എത്തിയ അധ്യാപകൻ, കൈപ്പത്തിക്ക് തൊട്ടുമുകളിലായി വലിയ ചൂരൽ ഉപയോഗിച്ച് അതിശക്തമായി അടിക്കുകയായിരുന്നു എന്ന് പെൺകുട്ടി പറഞ്ഞു. അടിയുടെ ആഘാതത്തിൽ കുട്ടിയുടെ കൈക്ക് പൊട്ടലുണ്ടായി. എന്നാൽ കൈ ഒടിഞ്ഞിട്ടും ക്രൂരത അവസാനിപ്പിക്കാൻ അധ്യാപകൻ തയ്യാറായില്ല. കടുത്ത വേദനയുമായി കരഞ്ഞ കുട്ടിയെക്കൊണ്ട് ഈ പൊട്ടിയ കൈ ഉപയോഗിച്ച് ബ്ലാക്ക് ബോർഡിൽ നിർബന്ധിച്ച് എഴുതിച്ചതായും വിദ്യാർഥിനി വെളിപ്പെടുത്തി.
പിന്നീട് കുട്ടിയുടെ കൈ അമിതമായി വീർത്തുവരുന്നത് കണ്ടതോടെയാണ് അടിച്ച അധ്യാപകനും സ്കൂളിലെ പ്രധാന അധ്യാപകനും ചേർന്ന് വീട്ടുകാരെ വിവരമറിയിച്ചത്. കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടും അവളെ ആശുപത്രിയിലെത്തിക്കാൻ സ്കൂൾ അധികൃതർ ആരും തയാറായില്ലെന്നും വീട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ കൽപകഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary: A Class 5 female student of MSMHSS school in Kalpakanchery, Malappuram suffered a bone fracture after being brutally beaten with a cane by her mathematics teacher for not completing homework. The family has filed complaints with the police and the Child Rights Commission after the school allegedly refused to take her to the hospital.

