റിപ്പോർട്ട്: അൻവർ ഷരിഫ്
തേഞ്ഞിപ്പാലം കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വിളക്കാഞ്ചേരിയിൽ വീട്ടിൽ സൂക്ഷിച്ച 1 കോടിയോളം വിലവരുന്ന 1.16 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ലഹരി കടത്ത് സംഘത്തിലെ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു (Malappuram MDMA Case). കൊണ്ടോട്ടി പുളിക്കൽ ഐക്കരപ്പടി സ്വദേശി ഹബീബ് മൻസിൽ വീട്ടിൽ മുഹമ്മദ് ഹബീബ് (32) ആണ് പിടിയിലായത്. ബാംഗ്ലൂരിലെ ഒളിത്താവളത്തിൽ നിന്ന് വീട്ടിലെത്തിയ ഇയാളെ തേഞ്ഞിപ്പാലം പൊലീസും ഡാൻസാഫ് ടീമും ചേർന്നാണ് പിടികൂടിയത്.
ഈ കേസുമായി ബന്ധപ്പെട്ട് ചേലമ്പ്ര സ്വദേശി ജാസിർ (31), ജാസിറിന്റെ പിതാവ് അസീസ് (53), മാതാവ് കമറുന്നീസ (50), സുഹൃത്ത് സലാവുദ്ദീൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജാസിറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 1.16 കിലോഗ്രാം എംഡിഎംഎയ്ക്ക് പുറമെ 21 ലക്ഷത്തോളം രൂപയും ഇലക്ട്രിക് ത്രാസുകളും വാക്കി ടോക്കിയും പിടികൂടിയിരുന്നു. ലഹരിമരുന്ന് പിടികൂടിയതിനെ തുടർന്ന് ഒളിവിൽ പോയ പ്രതികൾക്കായുള്ള അന്വേഷണത്തിനിടയിലാണ് നിലവിൽ ഹബീബ് പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Summary: As part of ‘Operation Tufan’, Malappuram police have arrested another accused in connection with the seizure of 1.16 kg of MDMA worth around 1 crore rupees from a house near Calicut University in Thenhipalam. The suspect, Mohammed Habib from Pulikkal, was nabbed upon returning from Bangalore, following earlier arrests in the major drug-peddling case.


