കോഴിക്കോട്: പേരാമ്പ്രയിൽ ലഹരി മരുന്ന് പിടികൂടാനെത്തിയ ഡാൻസാഫ് (DANSAF) സ്ക്വാഡിനും തടയാൻ ശ്രമിച്ച നാട്ടുകാരനും നേരെ ലഹരി മാഫിയാ സംഘത്തിന്റെ ക്രൂരമായ ആക്രമണം (Perambra Drug Mafia Attack Police). ആക്രമണത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കും റിയാദ് എന്ന നാട്ടുകാരനും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെയും മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരെ പേരാമ്പ്ര പോലീസ് സംഭവസ്ഥലത്തുനിന്ന് തന്നെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര പാണ്ടിക്കോട് എന്ന വിജനമായ പ്രദേശത്ത് വെച്ച് ഡാൻസാഫ് സ്‌ക്വാഡും പ്രാദേശിക പോലീസും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയ്ക്കിടെയാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ലഹരി കൈമാറ്റം നടക്കുന്നു എന്ന വിവരത്തെ തുടർന്ന് പരിശോധനയ്ക്കായി കാറിനടുത്തേയ്ക്ക് വന്ന ഒളിഞ്ഞിരുന്ന ഉദ്യോഗസ്ഥരെ, ലഹരി സംഘം പെട്ടെന്ന് തന്നെ തിരിച്ചറിയുകയും തടയാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് പ്രതികൾ പോലീസിനെ മാരകായുധങ്ങളും കൈയും ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കാൻ തുടങ്ങി. അക്രമം കണ്ട് ഓടിക്കൂടിയ നാട്ടുകാരനായ റിയാദിനും സംഘത്തിന്റെ മർദ്ദനമേറ്റു.
പോലീസുകാരെ അക്രമിച്ച ശേഷം കാറോടിച്ചു കടന്നുകളയാൻ ശ്രമിച്ച സംഘത്തെ, വിവരമറിഞ്ഞ് കൂടുതൽ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് വളഞ്ഞിട്ട് ബലമായി കീഴടക്കിയത്. പിടിയിലായ പ്രതികളുടെ പക്കൽ നിന്നും വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മാരകമായ എംഡിഎംഎ (MDMA) ഉൾപ്പെടെയുള്ള രാസലഹരി വസ്തുക്കളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, എൻഡിപിഎസ് (NDPS) നിയമപ്രകാരമുള്ള മയക്കുമരുന്ന് കേസ് എന്നിവ ചുമത്തിയാണ് പേരാമ്പ്ര പോലീസ് കേസെടുത്തിരിക്കുന്നത്. പരിക്കേറ്റ ഉദ്യോഗസ്ഥരെയും നാട്ടുകാരനെയും അടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹരി കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Story Summary: A five-member drug trafficking gang, including three women and two men, was arrested by the police in Perambra, Kozhikode, after they violently attacked Dansaf squad members and a local resident during an anti-narcotics raid. Based on a tip-off received by the Kozhikode Rural SP, the raid was conducted at Pandikkode, where the gang assaulted the officers and a local man named Riyadh to evade arrest. Police seized lethal chemical drugs from them.

