പത്തനംതിട്ട: ആറന്മുള സ്വദേശിനി വത്സലയുടെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് ക്ലീൻചിറ്റ് നൽകിയും ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് കടുത്ത വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയും ജില്ലാ മെഡിക്കൽ ഓഫീസറുടെ അന്വേഷണ റിപ്പോർട്ട് പുറത്ത് (Kozhenchery District Hospital Needle Issue). വത്സലയുടെ ശരീരത്തിൽ കുടുങ്ങിയത് കുത്തിവെപ്പിന് ഉപയോഗിക്കുന്ന ‘ഹോളോ നീഡിൽ’ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും കുത്തിവെപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടായതായി കണ്ടെത്താൻ തെളിവുകളില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
പരാതി ഉയർന്ന ദിവസങ്ങളിൽ ഇവർക്ക് പേശിയിൽ ഇൻജക്ഷൻ നൽകിയിട്ടില്ലെന്നും ഞരമ്പിലൂടെയാണ് മരുന്ന് നൽകിയതെന്നും ഡി.എം.ഒ വ്യക്തമാക്കി. കൂടാതെ ഒരു വർഷത്തിലേറെയായി ശരീരത്തിൽ സൂചിയുണ്ടെന്നാണ് വീട്ടമ്മ വാദിക്കുന്നതെങ്കിലും ഇവർ ആശുപത്രിയിൽ അഡ്മിറ്റായത് 2023 ഒക്ടോബറിലാണെന്നതും സമയക്രമത്തിലെ അവ്യക്തതയായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. താൻ മറ്റ് ആശുപത്രികളിൽ ചികിത്സ തേടാറില്ലെന്ന വത്സലയുടെ വാദത്തിന് വിരുദ്ധമാണ് ഈ കണ്ടെത്തലുകൾ.
അതേസമയം, ശരീരത്തിൽ കുടുങ്ങിയ സൂചി പുറത്തെടുക്കാൻ പിന്നീട് നടത്തിയ ശസ്ത്രക്രിയയിൽ ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. രണ്ട് ഭാഗങ്ങളായി ഒടിഞ്ഞിരുന്ന സൂചിയുടെ ഒരു കഷ്ണം മാത്രമാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ബാക്കി ഭാഗം വത്സലയുടെ ശരീരത്തിനുള്ളിൽ ഇരിക്കെത്തന്നെ അവരെ ഡിസ്ചാർജ് ചെയ്ത ഡോക്ടറുടെ നടപടി തികച്ചും തെറ്റാണെന്ന് ഡി.എം.ഒ വിലയിരുത്തി. സൂചി പൂർണ്ണമായും നീക്കം ചെയ്ത് ആരോഗ്യം വീണ്ടെടുത്ത ശേഷം മാത്രമേ രോഗിയെ വിട്ടയക്കാൻ പാടുണ്ടായിരുന്നുള്ളൂവെന്നും റിപ്പോർട്ടിൽ കുറിക്കുന്നു. ഡി.എം.ഒ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ആരോഗ്യ മന്ത്രി കെ. മുരളീധരന് കൈമാറിയിട്ടുണ്ട്. വിഷയത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
Summary: The District Medical Officer’s investigation report on the needle found inside a housewife’s body cleared Pathanamthitta Kozhenchery District Hospital of negligence during injection but blamed the operating doctor. The report revealed that only one part of the broken needle was removed during surgery, and discharging the patient with the remaining piece still inside was a major lapse. The probe report has been submitted to Health Minister K. Muraleedharan, who promised strict action.

