കൊച്ചി: നഗരത്തിലെ നിശാപാർട്ടികളുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് കൊച്ചി സിറ്റി പോലീസിന്റെ പുതിയ നീക്കം (Kochi DJ Party Ban). കൊച്ചി സെൻട്രൽ എസിപിയാണ് തന്റെ സബ് ഡിവിഷൻ പരിധിയിലുള്ള ഹോട്ടലുകൾക്കും ക്ലബ്ബുകൾക്കും കർശന നിർദ്ദേശം നൽകിയത്.
രാത്രി 12 മണി വരെയാണ് ബാറുകൾക്ക് പ്രവർത്തനാനുമതിയുള്ളതെങ്കിലും, ഡിജെ പാർട്ടികൾ 11 മണിക്ക് തന്നെ നിർത്തിവെക്കണം.
സർക്കാർ അനുവദിച്ച സമയമായ 12 മണിക്ക് തന്നെ ബാറുകൾ നിർബന്ധമായും അടയ്ക്കണം. നഗരത്തിലെ പലയിടങ്ങളിലും ഡിജെ പാർട്ടികൾ പുലർച്ചെ വരെ നീളുന്നതായും ഇത് വലിയ ശബ്ദമലിനീകരണത്തിനും ക്രമസമാധാന പ്രശ്നങ്ങൾക്കും കാരണമാകുന്നതായും പോലീസിന് വ്യാപക പരാതി ലഭിച്ചിരുന്നു.
പലപ്പോഴും ലഹരിമരുന്ന് ഉപയോഗം ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഇത്തരം പാർട്ടികളുടെ മറവിൽ നടക്കുന്നുണ്ടോ എന്ന കാര്യത്തിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും സെൻട്രൽ സബ് ഡിവിഷൻ പോലീസ് അറിയിച്ചു.
Story Summary: The Kochi City Police have imposed strict restrictions on DJ parties, mandating that they conclude by 11 PM. Central ACP issued the order for the Kochi Central Sub-division limits, following numerous complaints about parties extending into the early hours and causing law and order issues. While bars are permitted to stay open until midnight, the police have emphasized that they must close strictly on time, and DJ sets must wind down an hour earlier to ensure public order.

